കാസർകോട് :ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പ് നടത്തിയ യുവതിയെ മുംബയിൽ വച്ച് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാർച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയെന്നാണ് പരാതി. കാസർകോട്
തളങ്കര സ്വദേശിനി യു.സാജിത (34) ആണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസർകോട്
മുട്ടത്തൊടി സ്വദേശി ബി.എം മുഹമ്മദ് സാബിർ (32) ഇപ്പോഴും ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും എ.ടി.എം കാർഡും അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വിദേശത്തേക്ക് കടന്നു. ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി മുംബയ് എയർ പോർട്ടിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബി. വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ(ഇൻചാർജ് ) യു.പി വിപിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രേമരാജൻ, എസ്.സി.പി.ഒ ദിലീഷ്, സി.പി.ഒ നജ്‌ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |