പാലക്കാട്: റെയിൽവേ ട്രാക്കിന് സമീപം കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളെത്തിയാൽ മുന്നറിയിപ്പ് നൽകാനായി മധുക്കര–കൊട്ടേക്കാട് ട്രാക്കുകൾക്കിടിയിൽ സ്ഥാപിച്ച എ.ഐ സംവിധാനം ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി സന്ദർശിച്ചു. എബി ലൈൻ ട്രാക്കുകളിൽ സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയായി. ഉടൻ കമ്മിഷൻ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 15.42 കോടി രൂപ ചെലവിലായിരുന്നു നിർമ്മാണം. സംവിധാനം ഒരുക്കിയതോടെ ഈ വർഷം ഇതുവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രാക്കിന് ഇരുവശത്തുമുള്ള സൗരോർജവേലി, കാട്ടാനകൾക്കു നടന്നു പോകാൻ ഒരുക്കിയ നടപ്പാത എന്നിവയുടെ പ്രവർത്തനവും വിലയിരുത്തി. രാത്രി ട്രെയിനുകളുടെ വേഗം കുറയ്ക്കാനും ട്രാക്കിനു സമീപത്തു സോളർ ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും ഡി.ആർ.എം പറഞ്ഞു. കാട്ടാന ഉൾപ്പെടെ വന്യജീവികൾ ട്രാക്കിനു സമീപത്തെത്തിയാൽ എഐ ക്യാമറകൾ ചിത്രം പകർത്തി റെയിൽവേ കൺട്രോൾ റൂമിലെത്തിക്കുന്ന സംവിധാനമാണിത്. ഇവ പിന്നീട് ലോക്കോ പൈലറ്റിനും സ്റ്റേഷൻ മാസ്റ്റർക്കും കേരള തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ദ്രുതകർമ സേനയ്ക്കും കൈമാറും. ലോക്കോ പൈലറ്റിനു ട്രെയിൻ നിർത്താനോ വേഗം കുറയ്ക്കാനോ സാധിക്കും. ഈ സമയം കൊണ്ടു ദ്രുതകർമസേനയെത്തി വന്യജീവികളെ കാട്ടിലേക്കു കയറ്റിവിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |