തിരുവനന്തപുരം: ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും പിതൃക്കൾക്ക് വാവുബലിയിട്ട് ആയിരങ്ങൾ. തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ഇന്നലെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണത്തിന് വൻതിരക്കായിരുന്നു. വീട്ടുമുറ്റത്ത് ബലിയിട്ടവരുമുണ്ട്.
കനത്ത മഴയായതിനാൽ കടൽതീരത്തും പ്രധാന നദിക്കടവുകളിലും കനത്ത സുരക്ഷയൊരുക്കിയിരുന്നു. പൊലീസും ഫയർഫോഴ്സും നീന്തൽ വിദഗ്‌ദ്ധരും ഭക്തർക്ക് രക്ഷാവലയമൊരുക്കി. പ്രധാന സ്‌നാന ഘട്ടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തി. പ്രാദേശിക ക്ഷേത്രങ്ങളിലും കടവുകളിലും ബലിയിടാൻ സൗകര്യം ഒരുക്കിയിരുന്നതിനാൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്ക് കുറവായിരുന്നു.
ശിവഗിരിയിൽ ബലിതർപ്പണത്തിന് ആയിരങ്ങളെത്തി
ശിവഗിരി :കർക്കടകവാവുബലിതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ശിവഗിരിയിലെത്തി.
ചടങ്ങുകൾ നടന്ന അന്നക്ഷേത്രം മുതൽ ഗുരുപൂജാമന്ദിരത്തിന് മുന്നിൽ വരെ പുലർച്ചെ മുതൽ വിശ്വാസികളുടെ നീണ്ട നിരയായിരുന്നു. എല്ലാ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമൊക്കെ വിശ്വാസികൾ എത്തിയിരുന്നു. ബലിതർപ്പണത്തിനൊപ്പം തിലഹവനവും നിർവഹിച്ചാണ് ഭക്തർ മടങ്ങിയത്. ശിവഗിരി മഠം വൈദിക ആചാര്യൻ സ്വാമി ശിവനാരായണതീർത്ഥ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മനോജ് തന്ത്രി, രാമാനന്ദൻ ശാന്തി, ഉണ്ണി ശാന്തി തുടങ്ങിയവർക്കൊപ്പം വൈദിക വിദ്യാർത്ഥികളും സഹകാരികളായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ മാർഗനിർദ്ദേശം നല്‍കി. സ്വാമി വിരജാനന്ദ , സ്വാമി സുകൃതാനന്ദ, സ്വാമി സുരേശ്വരാനന്ദ എന്നിവരും സംബന്ധിച്ചു. പ്രഭാതഭക്ഷണവും ഗുരുപൂജാ പ്രസാദവും സ്വീകരിച്ചാണ് ഭക്തർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |