സംഭവം തിരുവനന്തപുരം, പാലക്കാട്, മലപ്പുറം
തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മലപ്പുറം വേങ്ങരയിൽ തോട്ടിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൾ വദൂത്ത് (17), തിരുവനന്തപുരം ആറ്റിങ്ങലിൽ പൊട്ടിവീണ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റ് പൂവൻപാറ മേലാറ്റിങ്ങൽ ഗണപതി ക്ഷേത്രത്തിന് സമീപം കൂരവുവിള വീട്ടിൽ ലീലാമണി (85), പാലക്കാട്ട് തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കൊടുമ്പ് സ്വദേശി മാരിമുത്തു (72) എന്നിവരാണ് മരിച്ചത്.
കുറ്റാളൂർ അൽ ഹിസാൻ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അബ്ദുൾ വദൂത്ത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം തോട്ടിലിറങ്ങി നൂറു മീറ്ററോളം നീന്തിയശേഷം കയറുന്നതിനിടെയാണ് ഷോക്കേറ്റത്. പിതാവ് പരേതനായ അബ്ദുൾ മജീദ്. മാതാവ്: സഫിയ. സഹോദരങ്ങൾ: റസിയത്ത്, ദാവൂദ്, ഇസ്മായിൽ, മുഹമ്മദ് ആരിഫ്, ആലിയ, മുഹീനുദ്ദീൻ ഷാ.
ഇന്നലെ രാവിലെ തോട്ടത്തിൽ വീണുകിടക്കുന്ന തേങ്ങകൾ എടുക്കാൻ പോയപ്പോഴാണ് മാരിമുത്തുവിന് ഷോക്കേറ്റത്. തോട്ടത്തിൽ മോട്ടോർപ്പുരയിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഭാര്യ സരസ്വതി.
അപകടം ശനിയാഴ്ച,
അറിഞ്ഞത് ഇന്നലെ
ആറ്റിങ്ങലിൽ പൊട്ടിവീണ വീട്ടിലേക്കുള്ള സർവീസ് വയറിൽ നിന്ന് ഷോക്കേറ്റ് ലീലാമണി മരിച്ചത് ശനിയാഴ്ച വൈകിട്ട്. ഇന്നലെ രാവിലെ സർവീസ് വയർ നന്നാക്കാൻ ഇലക്ട്രീഷ്യൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച വൈകിട്ട് കിണറ്റിൻകരയിൽ വിളക്ക് വൃത്തിയാക്കുന്നതിനിടെ പൊട്ടിയ സർവീസ് വയർ കൈകൊണ്ട് മാറ്റുന്നതിനിടെയായിരുന്നു അപകടം. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ നേരത്തെ ലീലാമണി അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെയാണ് ഇലക്ട്രീഷ്യൻ വന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം. ഭർത്താവ് പരേതനായ വാസുദേവൻ. മറ്റൊരു മകൾ ശക്തി. മരുമകൻ: സജീവ്.
2 ദിവസം കൂടി
ഒറ്റപ്പെട്ട മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
വടക്കൻ ജില്ലകളിലാകും കൂടുതൽ. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |