കോഴിക്കോട്: മാനാഞ്ചിറ - മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണപ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു.
സിവിൽ സ്റ്റേഷൻ മുതൽ മലാപ്പറമ്പ് ജംഗ്ഷൻ വരെ 1080 മീറ്റർ, എരഞ്ഞിപ്പാലം - മലാപ്പറമ്പ് 940 മീറ്റർ, എരഞ്ഞിപ്പാലം - മാനാഞ്ചിറ 3300 മീറ്റർ എന്നിങ്ങനെ മൂന്ന് റീച്ചുകളിലായാണ് നിർമാണം നടക്കുക. ആഗസ്റ്റ് അവസാനത്തോടെ എരഞ്ഞിപ്പാലം മുതൽ മലാപ്പറമ്പ് വരെയുള്ള ഭാഗത്ത് മണ്ണ് നിരത്തി വീതി കൂട്ടലും ഓട നിർമാണവും പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇത് പൂർത്തിയാക്കിയാലുടൻ ടാറിംഗ് നടത്തും. മാനാഞ്ചിറയിലും മലാപ്പറമ്പിലും എരഞ്ഞിപ്പാലത്തും ഓവുചാൽ നിർമാണം പുരോഗമിക്കുകയാണ്. റോഡിന്റെ അതിർത്തിയോട് ചേർന്നുള്ള മരങ്ങളും മുറിച്ചുമാറ്റുകയാണ്. നഗരത്തിൽ മൃഗാശുപത്രി മുതൽ ഈസ്റ്റ് നടക്കാവ് വരെയുള്ള ഭാഗം മണ്ണു മാറ്റി വീതികൂട്ടലും റോഡ് ലെവലിംഗും നടക്കുന്നുണ്ട്.
24 മീറ്ററിൽ നാലുവരിപ്പാത
ഇരുവശത്തും 8.5 മീറ്റർ വീതം വീതിയിലാണ് റോഡ്. നടുവിൽ രണ്ടു മീറ്റർ മീഡിയൻ നിർമിക്കും. ഇരുഭാഗത്തും രണ്ടു മീറ്റിൽ ഓവുചാലുകളും നടപ്പാതയും നിർമിക്കുന്നുണ്ട്. ഒരു മീറ്ററിൽ യൂട്ടിലിറ്റി ഡക്റ്റും നിർമിക്കും. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല മലപ്പുറം ആസ്ഥാനമായ മിഡ് ലാന്റ് പ്രോജക്ടിസിനാണ്. 2026 ഫെബ്രുവരിയോടെ പൂർത്തീകരിക്കുമെന്നാണ് നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത സമയത്ത് അറിയിച്ചത്. ജോലി വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നിർദേശവും വന്നിരുന്നു. മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 8.4 കിലോമീറ്റർ റോഡ് നവീകരിക്കാനായിരുന്നു ആദ്യ തീരുമാനം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് മുതൽ വയനാട് വരെ പുതിയ പദ്ധതി തയ്യാറാക്കിയതിൽ മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗം ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ മലാപ്പറമ്പ് വരെയുള്ള 5.32 കിലോമീറ്റർ റോഡിന്റെ നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ പദ്ധതിയുടെ ഭാഗമായി ഈ ഭാഗം കൂടെ നവീകരിക്കുവാൻ കേന്ദ്രത്തിന്റെ എൻ.ഒ.സി ലഭിക്കാനായി ശ്രമങ്ങൾ തുടരുകയാണ്.
നിർമാണച്ചെലവ് 76 കോടി 90 ലക്ഷം
ദൂരം 5.32 കി.മീ, വീതി 24 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |