ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തൻ കഡാവർ നായ്‌ക്കളെ എത്തിക്കും. ഡൽഹിയിൽ നിന്ന് വിമാനത്തിലാണ് നായ്‌ക്കളെ എത്തിക്കുന്നത്. കൂടുതൽ സേനയെ ധരാലിയിലേക്ക് എത്തിക്കുമെന്നാണ് വിവരം. നുറോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.പി സംഘങ്ങൾ ഉണ്ട്. ഇതുവരെ 130 പേരെ അപകടസ്ഥലത്ത് നിന്ന് വിവിധ സേനകൾ രക്ഷപ്പെടുത്തി.
ചാർധാം തീർത്ഥാടന കേന്ദ്രളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാതയിലെ പ്രധാന താവളമാണ് ധരാലി. ടൗണിലെ വീടുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും റോഡുകളും ഒഴുകി പോയി. ഇവയുടെ യഥാർത്ഥ കണക്ക് ശേഖരിച്ചു വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ദുരന്തത്തിന് ഇരയായെന്ന് ആശങ്കയുണ്ട്. ധരാലി ദുരന്തമുണ്ടായി മണിക്കൂറുക്കൾക്കം സമീപത്തെ സുഖി ടോപ്പിൽ മറ്റൊരു മേഘവിസ്‌ഫോടനമുണ്ടായി. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്‌ക്കരമാക്കി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി.
ഇന്നലെ ഉച്ചയ്‌ക്ക് 01.45ഓടെ ആയിരുന്നു ദുരന്തം. ഖീർ ഗംഗാ നദിയുടെ വൃഷ്‌ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തം വിതച്ചത്. ഒരു ചെറിയ ഭൂമേഖലയിൽ കുറഞ്ഞസമയം കൊണ്ട് അതിതീവ്രമഴ പെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം. 21 സെന്റിമീറ്റർ (എട്ട് ഇഞ്ച്) അതിതീവ്ര മഴ പെയ്‌തുവെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |