നെടുങ്കണ്ടം: പാറത്തോട് നെടുങ്കണ്ടം മേഖലകളിലെ കഞ്ചാവ് മൊത്ത, ചില്ലറ വിൽപ്പനക്കാരായ രണ്ട് പേരെ 1.25 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സ്വകാര്യ ബസിൽ നിന്ന് അറസ്റ്റ് ചെയ്തു. പാറത്തോട് വില്ലേജുകാരായ ശിങ്കാരികണ്ടം കരയിൽ തോട്ടിപ്പറമ്പിൽ വീട്ടിൽ തുകേത് (39), പുല്ലുമേട് കരയിൽ ബാലാജി ഹൗസിൽ കുമാർ (35) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തുകേതിന് നെടുങ്കണ്ടം പൊലീസിലും ഉടുമ്പൻചോല എക്‌സൈസിലും നിരവധി കേസുകളുള്ളതായി എക്‌സൈസ് അധികൃതർ പറഞ്ഞു. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് മുണ്ടിയെരുമയിൽ നടത്തിയ വാഹന പരിശോധനയിലാണ് കട്ടപ്പനയിൽ നിന്ന് വന്ന സ്വകാര്യ ബസിൽ നിന്ന് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. നാളുകളായി ഇവർ നെടുങ്കണ്ടം പാറത്തോട് മേഖലകളിൽ കഞ്ചാവ് മൊത്ത, ചില്ലറ വിൽപ്പനക്കാരാണ്. ഇരുവരെയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഷാജി ജെയിംസ്, ബിനോയ് കെ.ജെ., സിജുമോൻ കെ.എൻ, ജലീൽ പി.എം, ആൽബിൻ ജോസ്, എബിൻ ജോസഫ്, ശശി പി.കെ. എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |