മുംബയ്: ബിസിനസുകാരനിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ബിസിനസ് വിപുലീകരണത്തിന്റെ പേരിൽ വ്യവസായിയിൽ നിന്ന് കോടികൾ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. വ്യവസായി ദീപക് കോത്താരിയാണ് പരാതിക്കാരൻ. മുംബയ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് താരദമ്പതികൾക്കതിരെ കേസ് എടുത്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ദമ്പതികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിലാണ് വ്യവസായി നിക്ഷേപം നടത്തിയത്. ബിസിനസ് വിപുലീകരണത്തിനായി 2015- 2016 കാലയളവിലാണ് കോത്താരി 60.48 കോടി രൂപ ഇവർക്ക് നൽകിയത്. 2015ൽ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് താരദമ്പതികളെ പരിചയപ്പെട്ടതെന്നാണ് കോത്താരി പറയുന്നത്. ആ സമയത്ത് ഇവർ ഓൺലൈൻ ഷോപ്പിംഗ് പ്ളാറ്റ്‌ഫോം ആയ ബെസ്റ്റ് ഡീൽ ടിവിയുടെ ഡയറക്‌ടർമാരായിരുന്നു. അന്ന് കമ്പനിയുടെ 87 ശതമാനം ഓഹരികൾ ശിൽപ്പ ഷെട്ടിയുടെ പക്കലായിരുന്നു. 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായി 31.95 കോടി രൂപ കൈമാറിയത്. 2016 മാർച്ചിൽ 28.54 കോടി രൂപ കൈമാറി. എന്നാൽ മാസങ്ങൾക്കുശേഷം ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്‌ടർ സ്ഥാനം രാജിവച്ചു. പിന്നാലെ കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയർന്നുവന്നു.
തുടർന്ന് താൻ നിക്ഷേപിച്ച പണത്തിനായി താരദമ്പതികളെ സമീപിച്ചെങ്കിലും തിരികെ നൽകിയില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ബിസിനസ് വിപുലീകരണത്തിനായി നൽകിയ പണം ദമ്പതികൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും കോത്താരിയുടെ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |