വെഞ്ഞാറമൂട്: ഓണത്തിരക്കിന് ആശ്വാസമായി പായസമേളകളും. റോഡരികിലും മേളകളിലും പായസ മേളകളുടെ പൊടിപൂരമാണ്. വീട്ടമ്മമാരുടെ കൂട്ടായ്‌മയുടെയും കെ.ടി.ഡി.സിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പായസ രുചികളൊരുക്കിയിട്ടുള്ളത്. കുടുംബശ്രീ ഓണച്ചന്തകളിലും പായസമൊരുക്കിയിട്ടുണ്ട്. വഴിയോരങ്ങളിലും പായസമേളക്കാരുടെ നീണ്ട നിരയാണ്. പുത്തൻ രുചിയുടെ സ്‌പെഷ്യൽ പായസങ്ങളും ഇത്തവണയുണ്ട്. ഓണത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. നിരവധി പേരാണ് പായസ രുചിയറിയാൻ എത്തുന്നത്. അതിരാവിലെ തുടങ്ങുന്ന പായസ വില്പന ഉച്ചയോടെ തീരുന്ന സ്ഥിതിയാണ്.
സ്പെഷ്യൽ പായസങ്ങളും തയ്യാർ
പാൽപായസം, അടപ്രഥമൻ, മുളയരി പായസം, പരിപ്പ് പ്രഥമൻ എന്നിവയ്ക്കൊപ്പം സ്‌പെഷ്യൽ ഇനങ്ങളായി അമ്പലപ്പുഴ സ്പെഷ്യൽ,പഴം,പൈനാപ്പിൾ,കാരറ്റ്,ഇളനീർ,മിക്സഡ് പായസം,ഗോതമ്പ് പായസങ്ങളെല്ലാം മേളയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒരു കപ്പിന് 40 രൂപയാണ് നിരക്ക്. ഇതിനുപുറമേ അരലിറ്റർ മുതൽ തുടങ്ങുന്ന പാഴ്സൽ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഒന്നിച്ച് വാങ്ങുകയാണെങ്കിൽ ഒരു ലിറ്ററിന് 390 രൂപയും അരലിറ്ററിന് 200 രൂപയുമാണ്. പാലട പായസവും പരിപ്പ് പായസവുമാണ് കൂടുതൽ ചെലവാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |