സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് പ്രിയമേറുന്നു
പവൻ വില@79,880
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില റെക്കാഡ് കുതിപ്പ് തുടരുന്നു. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് കരുത്ത് പകർന്നത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന്(28.35 ഗ്രാം) 34 ഡോളർ വർദ്ധിച്ച് ചരിത്രത്തിലാദ്യമായി 3,620 ഡോളറിലെത്തി. കേരളത്തിൽ പവൻ വില 400 രൂപ വർദ്ധിച്ച് 79,880 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 50 രൂപ ഉയർന്ന് 9,985 രൂപയിലെത്തി. ഗ്രാമിന്റെ വില 10,000 രൂപയിലേക്ക് 15 രൂപയുടെ വ്യത്യാസം മാത്രമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 88 കടന്നതും വില കൂടാൻ കാരണമായി. ഇന്നലെ രാവിലെ കേരളത്തിൽ സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയായിരുന്നു. എന്നാൽ രാജ്യാന്തര വില പൊടുന്നനെ കൂടിയതോടെ ഉച്ചയ്ക്ക് ശേഷം വില മുകളിലേക്ക് നീങ്ങി.
വിലക്കയറ്റത്തിന് പിന്നിൽ
1. ട്രംപിന്റെ വ്യാപാര യുദ്ധം അമേരിക്കയിൽ സാമ്പത്തിക മാന്ദ്യ സാഹചര്യം സൃഷ്‌ടിക്കുന്നതിനാൽ ക്കെഡറൽ റിസർവ് പലിശ കുറയ്ക്കാൻ ഒരുങ്ങുന്നു
2. അമേരിക്കൻ ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകൾ ഡോളർ വിറ്റുമാറി സ്വർണ ശേഖരം ഉയർത്തുന്നു
3. പശ്ചിമേഷ്യയിലെയും ഉക്രയിനിലെയും രാഷ്‌ട്രീയ സംഘർഷങ്ങൾ കണക്കിലെടുത്ത് വൻകിട ഫണ്ടുകൾ സ്വർണം വാങ്ങികൂട്ടുന്നു
4. അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയതോടെ രൂപയുടെ മൂല്യം കുത്തനെ താഴ്ന്നതോടെ ഇറക്കുമതി ചെലവ് കൂടുന്നു
നാണയ വിപണിയിൽ സ്വർണാധിപത്യം
അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും യൂറോയിലും നിക്ഷേപകർക്ക് വിശ്വാസം കുറഞ്ഞതോടെ സുരക്ഷിത നാണയമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നു. ലോകത്തെ മുൻനിര ഫണ്ടുകളും കേന്ദ്ര ബാങ്കുകളും കൊവിഡ് കാലത്തിന് ശേഷം വൻ തോതിൽ സ്വർണ ശേഖരം വർദ്ധിപ്പിച്ചു. നിലവിൽ കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ 20 ശതമാനം സ്വർണമാണ്. ഇതോടെ യൂറോയുടെ അളവ് 16 ശതമാനമായി കുറഞ്ഞു.
കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരം
അമേരിക്കൻ ഡോളർ: 46 ശതമാനം
സ്വർണം: 20 ശതമാനം
യൂറോ: 16 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |