തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം പതിപ്പിന് 19ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ തുടക്കമാകും. 14 മത്സരങ്ങൾ ഉള്ള സി.ബി.എല്ലിന് ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപനമാകും.
കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങൾക്കൊപ്പം ഇക്കുറി കാസർഗോഡ് ചെറുവത്തൂർ, കണ്ണൂർ ധർമ്മടം, കോഴിക്കോട് ബേപ്പൂർ, എന്നിവിടങ്ങളിലും മത്സരങ്ങൾ നടത്തുന്നുണ്ട്. കാസർകോട് ആദ്യമായാണ് സി.ബി.എൽ മത്സരങ്ങൾ നടക്കുന്നത്.
കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. ഇക്കുറി നെഹറു ട്രോഫിയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം പള്ളാത്തുരുത്തിയെ അട്ടിമറിച്ച് കിരീടമണിഞ്ഞിരുന്നു.
വള്ളംകളിയുടെ പ്രശസ്തിയെ ചാമ്പ്യൻസ് ബോട്ട് ലീഗ് രാജ്യാന്തര തലത്തിലേക്കുയർത്തിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകവൃന്ദം സി.ബി.എൽ വേദികളിലേക്കെത്തുന്നുണ്ട്. ഇത് വർദ്ധിപ്പിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമന്നും മന്ത്രി പറഞ്ഞു.
സിബിഎല്ലിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല സംഘാടക സമിതി യോഗം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൂറിസം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടക്കും. സിബിഎല്ലിന്റെ സക്രിയമായ നടത്തിപ്പിന് സിബിഎൽ ലിമിറ്റഡ് രൂപീകരിച്ചിരുന്നു. ഇതിന്റെ മാർക്കറ്റിംഗ്, സ്‌പോൺസർഷിപ്പ് എന്നിവയ്ക്കായി ഗിൽട്രിക്സ് ഏജൻസി എന്ന അഡ്വൈസറെ കൂടി തിരഞ്ഞെടുത്തിട്ടുണ്ട്. സ്‌പോൺസർഷിപ്പ് വിവരങ്ങൾക്കായി 96337 57515 എന്ന നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |