ചെന്നൈ: കരൂർ അപകടത്തിൽ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്‌ക്കായി ഇത്തവണ ദീപാവലി ആഘോഷം ടിവികെയുടെ പേരിൽ പാടില്ലെന്നും അനുസ്മരണ പരിപാടികൾ മതിയെന്ന നിർദേശം വിജയ് അണികൾക്ക് നൽകിയെന്നാണ് സൂചന.
വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്‌യെ ആർഎസ്‌എസ് വേഷത്തിൽ അവതരിപ്പിച്ച് കാരിക്കേച്ചർ പങ്കുവച്ച് ഡിഎംകെ വിഭാഗം രംഗത്തെത്തിയിരുന്നു. കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് ഡിഎംകെയുടെ വിമർശനം. 17ന് വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സർക്കാരാണ് വിജയ്‌യുടെ കരൂർ സന്ദർശനത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് ടിവികെ വക്താവ് ലയോള മണി പറഞ്ഞു. 'വിജയ് ദുരിതബാധിതരെ കാണുന്നത് സർക്കാരാണ് തടയുന്നത്. അദ്ദേഹം തീർച്ചയായും കരൂരിലെ ജനങ്ങളെ കാണും. ഇതുവരെയായിട്ടും അനുമതി ലഭിച്ചിട്ടില്ല. ജനാധിപത്യവിരുദ്ധ സമീപനം പിന്തുടരുന്ന നിങ്ങൾ സംസാരിക്കുന്നത് ഉചിതമാണോ?
ഡിഎംകെ സർക്കാർ ശൂന്യമായ പ്രചാരണ മാതൃക കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഉത്തരവാദിത്തമില്ലാതെ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിൽ ഭരണം നടത്തുന്നത് വേദനാജനകമാണ്. പൊതുപരിപാടികൾക്ക് ശരിയായ സുരക്ഷ ഒരുക്കാൻ കഴിവില്ലാത്ത സർക്കാർ. കരൂരിലെ ദുരന്തത്തിനുകാരണം സർക്കാരാണ്. പ്രതികരിക്കാൻ ധൈര്യമില്ലാതെ മുഴുവൻ കുറ്റങ്ങളും ടിവികെയുടെ മേൽ കെട്ടിവയ്ക്കുന്നത് ലജ്ജാകരമല്ലേ? ഞങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ ഇതുവരെയായിട്ടും വിശ്വസിച്ചിട്ടില്ല. കരൂരിൽ മരിച്ചവരുടെ കുടുംബവുമായി വിജയ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഉടൻ തന്നെ അവരെ സന്ദർശിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു'- ലയോള മണി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |