തലശ്ശേരി: ചലച്ചിത്രമേളകളുടെ ഭൂപടത്തിൽ തലശ്ശേരിയെ അടയാളപ്പെടുത്തി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല താഴ്ന്നു. സംസ്ഥാന ചലച്ചിത്ര അക്കാ[മി സംഘടിപ്പിച്ച മേളയുടെ സമാപനസമ്മേളനം നിറഞ്ഞ സദസ്സിൽ മന്ത്രി ഒ..ആർ കേളു ഉദ്ഘാടനം ചെയ്തു. ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ആദരിച്ചു. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർക്കുള്ള സംഘാടക സമിതിയുടെ സ്‌നേഹോപഹാരവും സ്പീക്കർ കൈമാറി.
തലശ്ശേരിയുടെ അഭിമാനമായ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ 12ാം ചരമവാർഷികദിനത്തിൽ പ്രണാമമർപ്പിച്ച് സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സനിൽ, എം കെ സെയ്തു, സി കെ രമ്യ, നിർമ്മാതാവ് ലിബർട്ടി ബഷീർ,
പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ബീനിഷ് കോടിയേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എം.ദിനേശൻ, സംഘാടകസമിതി കൺവീനർമാരായ എസ്.കെ.അർജുൻ, ജിത്തു കോളയാട്, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.
സമാപനദിനത്തിൽ ശ്രദ്ധ നേടി 'ഹ്യൂമൻ ആനിമൽ'
തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനത്തിൽ അലക്സാണ്ടർ പുഗ്‌നോയുടെ 'ഹ്യൂമൻ ആനിമൽ' ശ്രദ്ധേയമായി. വടക്കൻ ഇറ്റലിയിലെ ചെറിയ ഗ്രാമത്തിൽ ഒരു പ്രൊഫഷണൽ കാളപ്പോരാളിയാകാൻ സ്വപ്നം കാണുന്ന മാറ്റിയോയുഡെയും ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്ത് ആൻഡലൂഷ്യൻ പുൽമേട്ടിൽ വളരുന്ന മത്സര കാളക്കുട്ടിയായ ഫൺഡാൻഗോയുടെയും ജീവിതം പരസ്പരം ഇഴച്ചേർന്നിരിക്കുന്ന കഥ പറയുന്നതാണ് ഈ ചിത്രം. അടിച്ചമർത്തലുകളിലും വ്യക്തമായ സ്ത്രീത്വത്തിന്റെ ശബ്ദമായ അന്ന, പട്രീഷ്യ, മയേല എന്നീ മൂന്ന് സ്ത്രീകളുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന അന്റോണെല്ല സുദാസസ്സി ഫർണീസ് എഴുതി സംവിധാനം ചെയ്ത 'മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി', സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള കലഹത്തിന്റെ നേർരൂപത്തെ അവതരിപ്പിച്ച് കലാധരൻ എന്ന സംവിധായകന്റെയും അയാളുടെ കഥാപാത്രങ്ങളുടെയും കഥ പറയുന്ന സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത 'മുഖക്കണ്ണാടി', ആര്യൻ ചന്ദ്ര പ്രകാശ് സംവിധാനം ചെയ്ത വടക്കേ ബീഹാറിലെ സലോനി എന്ന 10 വയസ്സുകാരിയുടെ കഥ പറയുന്ന 'ആജൂർ', വി കെ അഫ്രദ് രചനയും സംവിധാനവും നിർവഹിച്ച കമിതാക്കളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന മലയാള ചിത്രം 'റിപ്‌ടൈഡ്', അതിസുന്ദരിയായ ഒരു സ്ത്രീ എത്തിപ്പെടുന്ന കുടുംബത്തിന്റെ ദൗർബല്യങ്ങൾ വരച്ച് കാട്ടുന്ന മരിയാന വൈൻസ്റ്റേയൻ സംവിധാനം ചെയ്ത 'ലിൻഡ', വി.സി അഭിലാഷ് സംവിധാനം ചെയ്ത മലയാള ചിത്രം എ പാൻ ഇന്ത്യൻ സ്റ്റോറി, രണ്ട് ദമ്പതികളുടെ ജീവിതം ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ കഥ പറയുന്ന അഭിലാഷ് ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ' മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ' എന്നിവ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |