വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്‍മുടിയില്‍ പെരുമഴക്കാലം.ഒരാഴ്ചയായി നാട്ടിന്‍പുറത്തെ അപേക്ഷിച്ച് പൊന്‍മുടി മേഖലയില്‍ മഴ കനത്തു പെയ്യുകയാണ്.ബോണക്കാട്,കല്ലാര്‍,പേപ്പാറ മേഖലകളില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. നദികളിലെ നീരൊഴുക്കും ഉയര്‍ന്നു.ഡാമുകളിലെ നീരൊഴുക്കും വര്‍ദ്ധിച്ചു. ഈ സ്ഥിതിതുടര്‍ന്നാല്‍ പൊന്‍മുടി വീണ്ടും അടച്ചേക്കും. മഴയുടെ തീവ്രത കൂടിയതോടെ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ഇന്നലെയും നൂറുകണക്കിന് സഞ്ചാരികള്‍ പൊന്‍മുടിയിലെത്തി.ഒരാഴ്ചമുന്‍പ് കല്ലാര്‍ മീന്‍മുട്ടിവെള്ളച്ചാട്ടം മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്നെങ്കിലും വീണ്ടും തുറന്നു. കാട്ടുമൃഗശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ മാസം രണ്ട് തവണയാണ് പൊന്‍മുടി അടച്ചിട്ടത്. മഴയെ തുടര്‍ന്ന് പൊന്‍മുടി റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി.
കൊടും തണുപ്പിന്റെ പിടിയില്‍
മഴ ശക്തി പ്രാപിച്ചതോടെ പൊന്‍മുടി മൂടല്‍മഞ്ഞിന്റെ പിടിയിലാണ്.അസഹ്യമായ തണുപ്പും.പകല്‍ സമയത്തുപോലും ഇരുള്‍ പടര്‍ന്ന്,പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കല്ലാര്‍ മുതല്‍ പൊന്‍മുടി വരെ ലൈറ്റ് തെളിച്ച് വാഹനങ്ങള്‍ ഓടിക്കേണ്ട സ്ഥിതിയാണ് നിലവില്‍.
ആനക്കൂട്ടവും
പൊന്‍മുടി റൂട്ടില്‍ നാലാംവളവിന് സമീപം കാട്ടനക്കൂട്ടമിറങ്ങി ഭീതിപരത്തി.കുട്ടിയാനയടക്കം മൂന്ന് ആനകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.നടുറോഡിലാണ് അന്തിയുറക്കം.പുലര്‍ച്ചെ ബസ് ഹോണ്‍ മുഴക്കുമ്പോഴാണ് വനത്തിലേക്ക് കയറുന്നത്.പൊന്‍മുടി അടച്ചതോടെയാണ് ആനകള്‍ ഇവിടേക്കെത്തിയത്.പരിസരത്ത് നില്‍ക്കുന്ന ഒലട്ടിമരത്തിലെ ഇലകള്‍ തിന്നുവാനാണ് ആനകളെത്തുന്നത്.
മരം കടപുഴകി
ഇന്നലെ രാവിലെ പെയ്ത കനത്തമഴയില്‍ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിലുള്ള മരം ഒടിഞ്ഞ് വീണു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. ആളപായമില്ല.വിതുര ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |