ആലുവ: അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പുകാരൻ ആലുവയിൽ പൊലീസിന്റെ പിടിയിലായി. സംഭവമറിഞ്ഞ് കൊൽക്കത്ത പൊലീസ് വിമാനമാർഗം ഇന്നലെ രാത്രി തന്നെ നെടുമ്പാശേരി വഴി ആലുവയിലെത്തി.
അന്യസംസ്ഥാനക്കാരനായ കെ. അജയ് (25) ആണ് തായിക്കാട്ടുകര കമ്പനിപ്പടിയിലെ ഒരു ലോഡ്ജിൽ നിന്നു പിടിയിലായത്. ഇന്ന് ആലുവ കോടതിയിൽ പ്രതിയെ ഹാജരാക്കിയ ശേഷം പ്രതിയെ കൊൽക്കത്തക്ക് കൊണ്ടുപോകും. കെ. അജയ് എന്ന പേരിൽ നാല് സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച ആധാർ കാർഡുകൾ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒരു ആധാർ കാർഡിൽ രാജസ്ഥാൻ ലാഡപൂർ രാജീവ് ഗാന്ധി നഗർ എന്നും മറ്റൊന്നിൽ ബംഗളൂരു ചീമസാന്ദ്ര എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാർഡുകളിലെല്ലാം പിതാവിന്റെ സ്ഥാനത്ത് കെ. രവീന്ദ്ര എന്നുണ്ട്. പേര് ഉൾപ്പെടെ വിലാസങ്ങളെല്ലാം വ്യാജമാകാനാണ് സാദ്ധ്യത.
ബംഗാളിൽ അഞ്ച് കേസുകളിലായി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം പ്രതി കേരളത്തിലേക്ക് മുങ്ങിയതായി ബംഗാൾ പൊലീസിന് ലഭിച്ച വിവരം ജില്ലാ പൊലീസ് മേധാവി എം. ഹേമലത മുഖേനയാണ് റൂറൽ ജില്ലാ സൈബർ പൊലീസിനും ആലുവ ലോക്കൽ പൊലീസിനും ലഭിക്കുന്നത്. തോട്ടുമുഖത്തെ ഒരു തേപ്പ് കടയിൽ പ്രതി ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതായും വിവരം ലഭിച്ചു. തേപ്പുകട കണ്ടെത്തിയെങ്കിലും അന്വേഷണത്തിൽ പ്രതി സ്വന്തം വസ്ത്രങ്ങൾ ഇസ്തിരിയിടാനാണ് എത്തിയതെന്ന് ബോദ്ധ്യമായി. പിന്നീട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ലോഡ്ജുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആലുവ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ജില്ലയിലെ സംസ്ഥാനത്തോ ഇയാൾ തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ ബംഗാളിന് പുറമെ രാജസ്ഥാൻ, കർണാടക, സിക്കിം, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. തങ്ങുന്ന സ്ഥലങ്ങളിൽ നിന്നും ലാപ് ടോപ്പ്, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ എന്നിവ അപഹരിച്ച ശേഷം അവ ഉപയോഗിച്ചാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയിരുന്നത്. വ്യത്യസ്ത സിം കാർഡ്, മെയിൽ ഐ.ഡി എന്നിവ ഉപയോഗിച്ചിരുന്നതിനാൽ പൊലീസിന് വേഗത്തിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെഴ്സന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |