
വിഴിഞ്ഞം: കോവളം ബീച്ചിൽ തെരുവ് വിളക്കുകളും,സി.സി ടിവിയും സ്ഥാപിക്കുന്നതിനായി 1.19 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതിയായി.കോവളത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് നിരവധിത്തവണ കേരളകൗമുദി വാർത്ത നൽകിയിരുന്നു.കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് പദ്ധതികൾക്കായാണ് 1.19 കോടി രൂപ സർക്കാർ അനുവദിച്ചത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
പദ്ധതിപ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സി.സി ടിവി സംവിധാനവും സ്ഥാപിക്കും.പദ്ധതിക്കുവേണ്ട റിപ്പോർട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്.ആദ്യ പദ്ധതിപ്രകാരം 80,59,022 രൂപ ചെലവിൽ നിലവിലുള്ള തെരുവുവിളക്കുകൾ നീക്കംചെയ്ത് അഞ്ച് മാസത്തിനുള്ളിൽ പുതിയവ സ്ഥാപിക്കും.രണ്ടാമത്തെ പദ്ധതിപ്രകാരം കെൽട്രോൺ ലിമിറ്റഡ് നിലവിലുള്ള സി.സി ടിവി സംവിധാനങ്ങൾ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് 38,08,410 രൂപ ചെലവിൽ പുതിയ ഔട്ട്‌ഡോർ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷൻ ചെയ്യും.മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന ഈ പദ്ധതിക്ക് രണ്ട് വർഷത്തെ സമഗ്ര വാർഷിക പരിപാലനവുമുണ്ട്.
സഞ്ചാരികൾ എത്തി തുടങ്ങി
വിനോദ സഞ്ചാര സീസണ് തുടക്കം കുറിച്ച് വിദേശ വിനോദ സഞ്ചാരികൾ കോവളത്ത് എത്തി തുടങ്ങി. റഷ്യൻ സഞ്ചാരികളാണ് ഇവിടെ കൂടുതലായും എത്തിയത്.ആയൂർവേദ ചികിത്സയും തീരകാഴ്ചകളും തേടിയാണ് ഇവർ എത്തിയത്.അടുത്ത മാസത്തോടെ ക്രിസ്തുമസ്,ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൂടുതൽ വിദേശികൾ എത്തുന്നതോടെ തീരം തിരക്കിലമരും.
വികസനം ഇനിയും വേണം
കോവളത്ത് പ്രഖ്യാപിച്ച വികസന പദ്ധതികൾ അടുത്ത ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.അടിസ്ഥാന സൗകര്യ വികസനം,നടപ്പാതകൾ പുനർനിർമ്മാണം,സൗന്ദര്യവത്കരണങ്ങൾ തുടങ്ങിയ പദ്ധതികൾ കൂടി നടപ്പിലായാൽ കൂടുതൽ സഞ്ചാരികൾ കോവളത്തേക്ക് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |