
പാട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാന നിമിഷത്തിലേക്ക് കടക്കുകയാണ്. വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം 60.13 ആണ് പോളിംഗ് ശതമാനം. മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 122പേർ സ്ത്രീകളും ജൻ സുരാജ് പാർട്ടിക്കുവേണ്ടി ഭോറയിൽ നിന്നു മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡറുമാണ്. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിലുള്ളത്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഈ മാസം പത്തിന് നടക്കും.
ഇതിനിടെ ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സ്വന്തം മണ്ഡലമായ ലഖിസാരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ വാഹന വ്യൂഹം തടയുകയും കല്ലുകളും ചെരുപ്പുകളും എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നിൽ ആർജെഡി ഗുണ്ടകളെന്നാണ് സിൻഹയുടെ ആരോപണം. വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തുകൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അതേസമയം, നാട്ടുകാരുടെ പ്രതിഷേധമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |