ആദ്യ ഘട്ട പട്ടികയിൽ 22 പേർ
കോഴിക്കോട്: നാലര പതിറ്റാണ്ടായി ഇടതുകോട്ടയായി തുടരുന്ന കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാൻ ഒരു മുഴം മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മത്സരിക്കുന്ന 49 സീറ്റുകളിൽ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത് 22 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ്. ഇവരിൽ പലരും പാർട്ടിക്ക് തന്നെ പുതുമുഖങ്ങളാണ്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിൽ സർപ്രൈസ് ഉൾപ്പെടെ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനം പ്രമുഖരില്ലാതെ ദുർബലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, മഹിളാ കോൺഗ്രസ് തുടങ്ങി വിരലിലെണ്ണാവുന്ന ചുരുക്കം പേർ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. നിലവിലെ കോൺഗ്രസ് സിറ്റിംഗ് സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ചാലപ്പുറം വാർഡ് ഇത്തവണ ഘടകക്ഷിയായ സി.എം.പിക്ക് നൽകിയതിനെതിരെ വലിയ പ്രതിഷേധവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. മണ്ഡലം പ്രസിഡന്റ് അയൂബ് ഉൾപ്പെടെ തിരഞ്ഞെടുപ്പിൻ്റെ ചാർജ് വഹിക്കുന്ന രമേശ് ചെന്നിത്തലയെ കണ്ട് രാജി ഭീഷണി മുഴക്കി. അതേ സമയം ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.
ഡിവിഷൻനമ്പരും സ്ഥലവും സ്ഥാനാർത്ഥികളും
06 - കുണ്ടുപറമ്പ്- അഷ്റഫ് ചേലാട്ട്
07 - കരുവശ്ശേരി- കെ. പുഷ്പ
09 തടമ്പാട്ടുത്താഴം- കെ.പി. ബാബു
14 ചേവരമ്പലം- എം. കൃഷ്ണമണി
17 ചെലവൂർ- ഇ.കെ. ഷിജി
19 മെഡിക്കൽ കോളേജ്- ബിന്ദു കെ. പരപ്പകുന്നുമ്മൽ
20 മെഡിക്കൽ കോളേജ്- യു.വി. ബിന്ദു
23 നെല്ലിക്കോട്- ആമാട്ട് രാധാകൃഷ്ണൻ
24 കുടിൽത്തോട്- സി. രതീശൻ
25 കോട്ടൂളി- വി.ടി. ഷിജുലാൽ
28 കുതിരവട്ടം- പി.കെ. രത്നപ്രഭ
29 പൊറ്റമ്മൽ- തൂവശ്ശേരി ദിനേശൻ
31 കുറ്റിയിൽത്താഴം- സിന്ധു സുനിൽകുമാർ
36 ആഴ്ചവട്ടം- സഫ്രീന ആബിദ്
46 ചെറുവണ്ണൂർ ഈസ്റ്റ്- കെ. ഉദയകുമാർ
64 തിരുത്തിയാട്- ഷർമിള മുരളീധരൻ
68 തോപ്പയിൽ- പി.കെ. സുവേണി
70 കാരപ്പറമ്പ്- ഷീജ കനകൻ
71 ഈസ്റ്റ്ഹിൽ- ശ്രീജ സുരേഷ്
72 അത്താണിക്കൽ- ടി. പ്രശാന്ത്
73 വെസ്റ്റ്ഹിൽ- കെ. സരിത
76 പുതിയാപ്പ- കെ.വി. മിനി
കോഴിക്കോട് കോർപ്പറേഷനിൽ യു.ഡി.എഫ് മിന്നുന്ന ജയം നേടും.സി.പി.എമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരെ കോഴിക്കോട്ടെ ജനങ്ങൾ വിധിയെഴുതും. ജനങ്ങൾ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ഒരു സ്ഥാനാർത്ഥിയെയും തങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ജനങ്ങളുടെ വികാരം ഉൾക്കൊണ്ടുകൊണ്ടുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. സർപ്രൈസുകൾ അടങ്ങിയ അടുത്ത പട്ടിക ഉടൻ പുറത്തുവിടും.
രമേശ് ചെന്നിത്തല, മുതിർന്ന കോൺ.നേതാവ്
വാർഡ് സി.എം.പിക്ക്;
പ്രതിഷേധവുമായി കോൺഗ്രസുകാർ
കോഴിക്കോട്: ചാലപ്പുറം വാർഡ് സി.എം.പിക്ക് നൽകിയതിനെ ചൊല്ലി ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം. അയ്യൂബ് ഉൾപ്പെടെ 12 ഭാരവാഹികൾ ഡി.സി.സി ഓഫിസിലെത്തി രാജി നൽകി. കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന വാർഡിൽ ഇത്തവണ സി.എം.പിയിലെ വി.സജീവിനെ സ്ഥാനാർത്ഥിയായി സി.എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് അതൃപ്തിക്ക് കാരണം. കൈപ്പത്തി ചിഹ്നത്തിലാവണവിടെ മത്സരക്കേണ്ടതെന്നും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവരുടെ മറുപടി കിട്ടിയതിനു ശേഷം പ്രതികരിക്കാമെന്നും അയ്യൂബ് വ്യക്തമാക്കി. സീറ്റ് സി.എം.പിക്ക് നൽകിയതിൽ അമർഷം പരസ്യമാക്കി കഴിഞ്ഞ ദിവസം വാർഡിൽ കോൺഗ്രസ് പ്രവർത്തകർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ചാലപ്പുറം ഡിവിഷൻ 60 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.എം.പിയുടെ വി.സജീവും നടുവട്ടം ഡിവിഷൻ 51 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രജീഷ് കെ.വിയും മത്സരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |