
വായ്പാ തിരിച്ചടവ് മുടക്കി ചെറുകിട സ്ഥാപനങ്ങൾ
കൊച്ചി: ഉപഭോക്താക്കൾ വ്യാപകമായി തിരിച്ചടവ് മുടക്കുന്നതും പ്രവർത്തനത്തിനാവശ്യമായ മൂലധനം കണ്ടെത്താനാകാത്തതും രാജ്യത്തെ മൈക്രോ ഫിനാൻസ് മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകുന്നു. ബിസിനസ് വികസനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ കഴിയാത്തതിനാൽ രാജ്യത്തെ നിരവധി ചെറുകിട മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളാണ് ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടക്കുന്നത്. ഗ്രാമീണ, കാർഷിക മേഖലകളിലെ വരുമാനം കുറഞ്ഞ ഉപഭോക്താക്കൾക്ക് ഈടില്ലാതെ വായ്പകൾ നൽകിയിരുന്ന ഏഴിലധികം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. കേന്ദ്ര ധനമന്ത്രാലയം ഇടപെട്ട് ആവശ്യമായ മൂലധനം ലഭ്യമാക്കിയില്ലെങ്കിൽ ഇവയുടെ പ്രവർത്തനം നിലയ്ക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ചെറുകിട ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളുടെ മൈക്രോ ഫിനാൻസ് വിഭാഗമാണ് ഏറെയും പ്രതിസന്ധി നേരിടുന്നത്. വി.എഫ്.എസ് കാപ്പിറ്റൽ, കർണാടകയിലെ നവചേതന മൈക്രോഫിൻ സർവീസസ്, രാജസ്ഥാനിലെ അർത്ത് ഫിനാൻസ്, ഇൻട്രാട്രേഡ് എന്നിവയാണ് ഈയിടെ ബാങ്കുകളിലെ വായ്പാ തിരിച്ചടവ് മുടക്കിയത്. ഒരു ഉപഭോക്താവിന് തന്നെ വലിയ പരിശോധനയില്ലാതെ വായ്പകൾ വീണ്ടും വാരിക്കോരി നൽകിയതാണ് പല സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയത്.
ബിസിനസ് കുത്തനെ ഇടിയുന്നു
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൈക്രോ വായ്പാ ബിസിനസ് 17 ശതമാനം ഇടിവോടെ 3.46 ലക്ഷം കോടി രൂപയിലെത്തി. സജീവമായ വായ്പാ ഇടപാടുകാരുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 13.2 കോടിയായി. നടപ്പു സാമ്പത്തിക വർഷം രണ്ടാം ത്രൈമാസക്കാലയളവിൽ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളായ ഫ്യൂഷൻ ഫിനാൻസ്, സ്‌പന്ദന സ്‌ഫൂർട്ടി ഫിനാൻസ് എന്നിവ കനത്ത നഷ്‌ടമാണ് നേരിട്ടത്.
ബാങ്കുകൾക്കും വെല്ലുവിളി
ചെറുകിട മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രതിസന്ധി ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലും വെല്ലുവിളി ഉയർത്തുന്നു. ഈ മേഖലയിലെ സ്ഥാപനങ്ങൾ വായ്പ തിരിച്ചടി മുടക്കിയതോടെ ബന്ധൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ആർ.ബി.എൽ ബാങ്ക് എന്നിവയുടെ അറ്റാദായം കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |