
വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വനിതാസംഘം മൂന്നാം ഉത്സവനാളിൽ ക്ഷേത്രത്തിലേക്ക് നടത്തിയിരുന്ന പൂത്താലം ഈ വർഷം മുതൽ ദേശപൂത്താലമായാണ് നടത്തുക. വനിതാസംഘം പ്രവർത്തകർക്ക് പുറമേ ധീവരസഭ, കെ.പി.എം.എസ്, പട്ടാര്യസമാജം, വണികവൈശ്യസംഘം തുടങ്ങി വിവിധ ഹൈന്ദവ സമുദായ സംഘടനകളിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി എം.പി.സെൻ അറിയിച്ചു. ഇന്ന് വൈകിട്ട് 5 ന് ആശ്രമം സ്‌കൂളിൽ യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഭദ്രദീപം തെളിക്കും. തുടർന്ന് സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെടുന്ന പൂത്താലം കച്ചേരിക്കവലയിലെ ഗുരുമന്ദിരത്തിലെത്തി, പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. വിവിധ തരം വാദ്യമേളങ്ങളും ദേവീദേവന്മാരുടെ വേഷങ്ങളും പൂത്താലത്തിന് പകിട്ടേകും.
വെള്ളാപ്പള്ളി നടേശന് തുലാഭാരം
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഹസ്സിന്റെ ഭാഗമായി ഇന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മഹാദേവ ക്ഷേത്രത്തിലെത്തും. രാവിലെ 7 ന് ക്ഷേത്രത്തിലെത്തുന്ന വെള്ളാപ്പള്ളി ദർശനവും തുലാഭാരവും മറ്റ് വഴിപാടുകളും നടത്തും.
എഴുന്നള്ളിപ്പുകൾക്ക് പ്രൗഢിയേകും
വൈക്കത്തഷ്ടമിയുടെ പ്രൗഢിയാർന്ന എഴുന്നളളിപ്പുകൾക്ക് ഇന്ന് തുടക്കമാകും. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് മൂന്നാം ഉൽസവം മുതൽ കിഴക്കേ ആനപ്പന്തലിലാണ് നടക്കുന്നത്. കിഴക്കേ ആനപ്പന്തലിൽ എഴുന്നള്ളിപ്പ് എത്തിയാൽ ആചാരമനുസരിച്ച് കൊട്ടിപ്പാടി സേവ നടക്കും. വൈകിട്ട് നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ച് പ്രദക്ഷിണമാണ് ഉണ്ടാവുക. ഓരോന്നിനും നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ അകമ്പടിയാകും.
ഭക്തിയുടെ നിറവിൽ കൊടിപ്പുറത്ത് വിളക്ക്
വൈക്കത്തഷ്ടമിക്ക് കൊടിയേറിയതോടെ നടന്ന കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കട്ടി മാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിച്ച് വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ മുണ്ടയ്ക്കൽ ശിവനന്ദനൻ തിടമ്പേറ്റി. കുളമാക്കിൽ പാർത്ഥസാരഥി, തടുത്തവിള സുരേഷ് എന്നീ ഗജവീരന്മാരും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി.
രുദ്രാഭിഷേകം
വടയാർ സമൂഹത്തിൽ രുദ്രാഭിഷേകം ആരംഭിച്ചു. രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന രുദ്രാഭിഷേകത്തിന് അയ്മനം സുരേഷ് വാദ്ധ്യാർ, എസ്.കൃഷ്ണസ്വാമി, പി. രംഗനാഥൻ, എസ്. മണിസ്വാമി, മറ്റക്കാട്ട് ലക്ഷ്മണയ്യർ, ശിവസുബ്രഹ്മണി, എസ്.നടരാജയ്യർ വെച്ചൂർ വെങ്കിടാചലം എന്നിവരാണ് കാർമ്മികത്വം വഹിക്കുന്നത്. അഷ്ടമി നാളിലാണ് രുദ്രാഭിഷേകം സമാപിക്കുക.
ഉദയനാപുരത്ത് തൃക്കാർത്തിക ദർശനം നാളെ
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം നാളെ നടക്കും. പുലർച്ചെ 4 ന് നടതുറന്ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് യാത്രയായതിന് ശേഷം 6 നാണ് കാർത്തിക ദർശനം. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാധിപനായ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിച്ച് വരവേറ്റ പുണ്യദിനമാണ് കാർത്തികയെന്ന് വിശ്വസിക്കപ്പെടുന്നു. രാത്രി 10 നാണ് തൃക്കാർത്തികവിളക്ക്. ഭഗവാന്റെ വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണ നെറ്റിപ്പട്ടവും സ്വർണ്ണക്കുടയും ഉപയോഗിക്കും.
കുലവാഴ പുറപ്പാട്
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി സംയുക്ത എൻ.എസ്.എസ് കരയോഗങ്ങൾ നടത്തുന്ന കുലവാഴ പുറപ്പെട് ഇന്ന് നടക്കും. വൈകിട്ട് 3 ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന കുലവാഴ പുറപ്പാട് 4.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. ഇരുമ്പുഴിക്കര 634-ാം നമ്പർ കരയോഗം, വടക്കേ മുറി 697-ാം നമ്പർ കരയോഗം, പടിഞ്ഞാറെ മുറി 814ാം നമ്പർ കരയോഗം തെക്കേ മുറി 958-ാം നമ്പർ കരയോഗം എന്നിവരുടെ കുലവാഴ പുറപ്പാട് യഥാക്രമം ഇരുമ്പുഴിക്കര ആറാട്ടുകുളങ്ങര ദേവി ക്ഷേത്രം, പടിക്കൽ ഭഗവതി ക്ഷേത്രം , ശ്രീ നാരായണ പുരം ക്ഷേത്രം , വൈപ്പിൻ പടി കൊച്ചു ഭഗവതിക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കും. ഭാരവാഹികളായ അയ്യേരി സോമൻ, പി.അശോക് കുമാർ , മനോജ് തച്ചാട്ട്, എം.സി. ഹരിക്കുട്ടൻ, ചന്ദ്ര മോഹൻ , എം.ആർ.അനിൽകുമാർ, എൻ.ശിവൻ നായർ , ജി. വി.കെ.നായർ , ആർ.രവികുമാർ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |