
കണ്ണൂർ: ഞായറാഴ്ച വൈകിട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും കണ്ടെടുത്തു. ജയിൽ ആശുപത്രി ബ്ലോക്കിന്റെ മതിലിന്റെ പുറകിലുള്ള ശുചിമുറിക്ക് സമീപത്തു നിന്നാണ് പ്ലാസ്റ്റിക് കവറുകളിലായി എറിഞ്ഞ നിലയിൽ മദ്യവും സിഗരറ്റും കണ്ടെടുത്തത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഒരുമാസം മുമ്പും ഇതേസ്ഥലത്ത് നിന്ന് രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി മദ്യവും ബീഡിയും കണ്ടെത്തിയിരുന്നു. ജയിൽ സെല്ലിൽ നിന്നും പരിസരത്ത് നിന്നും മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതും പതിവാണ്.നാളുകൾക്ക് മുമ്പ് ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുത്ത സംഘത്തിൽ പെട്ട മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാപ്രശ്നം സംബന്ധിച്ച് മുൻജയിൽ വകുപ്പ് മേധാവിയടക്കമുള്ള സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതാണ്. ജയിലിന്റെ സുരക്ഷയ്ക്ക് റിസർവ്ഡ് ബറ്റാലിയനെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |