SignIn
Kerala Kaumudi Online
Thursday, 19 February 2026 3.44 AM IST

ആനാട്, നന്ദിയോട് സമഗ്രകുടിവെള്ള പദ്ധതിക്കായി 16 വർഷത്തെ കാത്തിരിപ്പ്

Increase Font Size Decrease Font Size Print Page
photo1

പാലോട്: തിരഞ്ഞെടുപ്പുകളിലെ പ്രധാന വാഗ്ദാനമായിരുന്ന നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി വരുന്ന തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും പൂർത്തിയാക്കുമെന്ന പ്രതീക്ഷയിൽ ജനം. 2009ൽ 60 കോടി ചെലവഴിച്ച് നിർമ്മാണം തുടങ്ങിയ ആനാട്, നന്ദിയോട് സമഗ്ര കുടിവെള്ള പദ്ധതി പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടുമാസത്തിനുള്ളിൽ ഭാഗികമായി കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മാർച്ച് 27ന് ഡി.കെ.മുരളി എം.എൽ.എ യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകിയിരുന്നു. വീണ്ടും 6 മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. രണ്ടുപഞ്ചായത്തുകളിലെ 5000ത്തിലധികം വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. രണ്ടു പാക്കേജുകളായി നിർമ്മാണം നടത്താനിരുന്ന പ്രവർത്തനങ്ങൾ കൊവിഡിന്റെ വരവോടെ വീണ്ടും നിറുത്തലാക്കി. തുടർന്ന് സ്റ്റേറ്റ് പ്ലാൻ പദ്ധതികൾക്ക് ഫണ്ട് ലഭ്യമാകുന്നതിൽ കാലതാമസമുണ്ടായി. നിലവിൽ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്.

പദ്ധതി നിലച്ചു

രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എൻ.ആർ.ഡി.ഡബ്ല്യൂ.പി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവിട്ട് ജലശുദ്ധീകരണശാല, കിണറും പമ്പ്ഹൗസും, റാ വാട്ടർ പമ്പിംഗ്, മെയിൻ പൈപ്പ്‌ലൈൻ എന്നിവ പൂർത്തിയാക്കി. എന്നാൽ എൻ.ആർ.ഡി.ഡബ്ല്യൂ.പി പദ്ധതികൾ നിറുത്തലാക്കിയതോടെ പദ്ധതിയും നിലച്ചു.

 രണ്ടാം ഘട്ടത്തിൽ

രണ്ടാംഘട്ട പ്രവൃത്തികൾക്കായി സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി 16 കോടി അനുവദിച്ചു. ഇതിൽ റാ വാട്ടർ പമ്പ് ചെയ്യുന്നതിനായി പമ്പ് സെറ്റുകൾ സ്ഥാപിക്കൽ, നന്ദിയോട് നിലവിലുള്ള ജലസംഭരണിയുടെ പുനരുദ്ധാരണം, പുതുതായി 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയുടെ നിർമ്മാണം, ജലസംഭരണികളിലേക്ക് ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, നന്ദിയോട് പഞ്ചായത്തിൽ 63 കി.മീ. ദൈർഘ്യത്തിൽ ജലവിതരണശൃംഖല സ്ഥാപിക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.

 ജലശുദ്ധീകരണശാലയിലും, റാവാട്ടർ പമ്പ് ഹൗസിലും വൈദ്യുത കണക്ഷൻ ലഭ്യമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.

വൈദ്യുതീകരണം പൂർത്തിയായാൽ രണ്ടു മാസത്തിനുള്ളിൽ പദ്ധതി ഭാഗികമായി കമ്മീഷൻ ചെയ്യാം

നിലവിൽ ആനാട്ട് 2405, നന്ദിയോട്ട് 2248 കുടുംബങ്ങൾക്കും പൈപ്പ് ലൈൻ കണക്ഷൻ ലഭിച്ചിട്ടുണ്ട്.

 ഇതിൽ പലർക്കും നാളിതുവരെ വെള്ളം കിട്ടിയില്ലെങ്കിലും ബില്ല് ലഭിച്ചിട്ടുണ്ട്.

 ആനക്കുഴിയിലെ ടാങ്ക് നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം പമ്പ് ചെയ്തു

 വഞ്ചൂവം കൂപ്പിൽ ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി.

കൈതക്കാട് ഉപരിതല ജലസംഭരണികളുടെ നിർമ്മാണം പുരോഗമിക്കുന്നു.

122 കിലോമീറ്ററോളം പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY