പുതിയ കോർപ്പറേഷൻ ഭരണസമിതി അടുത്താഴ്ച ചുമതലയേൽക്കുമ്പോൾ മിഠായിത്തെരുവിലെ പാർക്കിംഗ് പ്ലാസ ശരിയാകുമോയെന്ന് ഉറ്റുനോക്കുകയാണ് കോഴിക്കോട്ടുകാർ. സർക്കാർ അനുമതിക്ക് ഇതുവരെ ലഭിക്കാത്തതാണ് കാരണമാണ് പാർക്കിംഗ് പ്ലാസ വെകുന്നതെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. പുതിയ ഭരണസമിതിക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്തി അനുമതി വാങ്ങിക്കാൻ സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഭരണമുള്ള ഏക കോർപ്പറേഷനിലെ ഒരു പാർക്കിംഗ് പ്ലാസയ്ക്ക് ഇനിയെങ്കിലും ഇടത് സർക്കാർ അനുമതി നൽകുമോയെന്നാണ് ജനങ്ങളുടെ ചോദ്യം.
കോഴിക്കോട്: മിഠായിത്തെരുവിൽ പാർക്കിംഗ് പ്ലാസക്കായി 2019ലാണ് ടെൻഡർ ക്ഷണിച്ചത്. ആറുവർഷം പിന്നിട്ടിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാതെ ഇത് ഫയലിലുറങ്ങുകയാണ്. 2022 ലാണ് പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി മിഠായിത്തെരുവിലെ സത്രം ബിൽഡിംഗ് പൊളിച്ചത്. 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. ഇപ്പോൾ അക്കാര്യത്തിലും വ്യക്തതയില്ല. കോർപ്പറേഷൻ കൗൺസിലുകളിൽ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവരുമ്പോഴെല്ലാം പലവട്ടം ചർച്ച ചെയ്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി മേയർ ബീന ഫിലിപ്പ് അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതോടെ 30 കോടി മുതൽമുടക്കി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി വരുമോ എന്നറിയാത്ത സ്ഥിതിയായി. നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻട്രസ്റ്റ് ഡെവലപിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കോർപ്പറേഷൻ ടെൻഡർ നൽകിയത്.
പദ്ധതി ഇങ്ങനെ
920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടം
320 കാറും 184 ബൈക്കും നിർത്താം.
30 കോടി മുതൽ മുടക്ക്
പാർക്കിംഗ് തലവേദന
പാർക്കിംഗ് പ്ലാസ ഉയരേണ്ടിടത്ത് മാലിന്യക്കൂമ്പാരവും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും മൂലം മിഠായിത്തെരുലേക്ക് ജനങ്ങൾ കടക്കാൻ പ്രയാസപ്പെടുകയാണ്. ദിവസേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയിൽ മഴ പെയ്യുന്നതോടെ ചെളിവെള്ളം പരക്കും. ഇതിനിടയിൽ തോന്നുംപോലെ നിർത്തിയിടുന്ന വാഹനങ്ങളും വഴിമുടക്കുകയാണ്. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ ഒരിഞ്ച് സ്ഥലമില്ലാത്ത സ്ഥിതിയാണ്. വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ കടകളും പാർക്കിംഗും കൂടിയായതോടെ കാൽനടയാത്രക്കാർ ഇടുങ്ങിയ വഴിയിൽ ശ്വാസംമുട്ടുകയാണ്. മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിലൊന്നും കൃത്യമായ പാർക്കിംഗ് സംവിധാനമില്ല.
''പുതിയ കൗൺസിൽ വരുന്നതോടെ പാർക്കിംഗ് പ്ലാസയുടെ അനുമതി ഉടൻ ഉണ്ടാകുമെന്ന് കരുതാം''
പി.സി രാജൻ,
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |