കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിനെ ചന്ദ്രിക കൃഷ്ണനും ടി. ഹംസയും നയിക്കും. പ്രസിഡന്റായി കോൺഗ്രസിലെ ചന്ദ്രിക കൃഷ്ണനും വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ ടി.ഹംസയും ചുമതലയേറ്റു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിൽ നിന്ന് ബീന വിജയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും യു.ഡി.എഫിലെ മുഴുവൻ അംഗങ്ങളുടെയും വോട്ട് നേടി ചന്ദ്രിക കൃഷ്ണൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 15 സീറ്റും യു.ഡി.എഫ് നേടിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ടി.ഹംസ എതിരില്ലാതെ തിരഞ്ഞെടുത്തു. ആറാം തവണയാണ് ഹംസ ജനപ്രതിനിധി ആകുന്നത്. കെ.ആർ ജിതിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബീന വിജയൻ നാമനിർദ്ദേശം ചെയ്‌തെങ്കിലും പിന്താങ്ങാൻ ആളുണ്ടായിരുന്നില്ല. ഇതോടെയാണ് ഹംസ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് ഭരണാധികാരി കളക്ടർ അതുൽ സാഗർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. മുൻ യു.ഡി.എഫ് ഭരണസമിതി തുടങ്ങിയവച്ച പല പദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. പദ്ധതി വിഹിതം ഫലപ്രദമായി ഉപയോഗിക്കും. ഏറെ പിന്നോക്കം ആയിരുന്ന വയനാട് ജില്ലയെ മുൻ യുഡിഎഫ് ഭരണസമിതി ആറാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. അത് വയനാടിന്റെ സ്ഥാനം ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ചന്ദ്രിക കൃഷ്ണനും ടി. ഹംസയും പറഞ്ഞു.
വയനാട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഇതുവരെയും എൽ.ഡി.എഫിന് സമ്പൂർണ്ണമായി അധികാരം ലഭിച്ചിട്ടില്ല. നേരത്തെ ഡി.ഐ.സിയുടെ പിന്തുണയോടെ കുറഞ്ഞ കാലം ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നടത്തിയിരുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റ്‌നേടി ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഇത്തവണ കാര്യമായ പ്രകടനം നടത്താൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നില്ല.
മൂപ്പൈനാടും പൂതാടിയിലും വമ്പൻ ട്വിസ്റ്റ്
പ്രത്യേക ലേഖകൻ
കൽപ്പറ്റ: ത്രിതല പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂപ്പൈനാടും പൂതാടിയിലും വമ്പൻ ട്വിസ്റ്റ്. യു.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുത്തിട്ടും മൂപ്പൈനാട് പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റ് പദവിയില്ല!. മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുധ അപ്രതീക്ഷിതമായി പഞ്ചായത്ത് പ്രസിഡന്റായി. എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭാഗ്യം തുണച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ റൈഹാനത്ത് വിജയിച്ചു. എൽ.ഡി.എഫ് 9 യു.ഡി.എഫ് 8 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവാകുകയായിരുന്നു. മൂപ്പൈനാട് എൽ.ഡി.എഫിന് പറ്റിയ അക്കിടിയാണ് യു.ഡി.എഫിന് ഗുണമായതെങ്കിൽ പൂതാടിയിൽ യു.ഡി.എഫ് അംഗത്തിന് പറ്റിയ അബദ്ധം എൽ.ഡി.എഫിന് ഗുണമായി. 10 വീതം സീറ്റുകളാണ് എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ കക്ഷിനില. വോട്ടെടുപ്പിനിടെ യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ എൽ.ഡി.എഫിലെ ഇ.കെ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. പൂതാടിയിൽ ബി.ജെ.പി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ വിട്ടു നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |