
ബംഗളൂരു: കർണാടകയിലെ യെലഹങ്കയിലെ 'ബുൾഡോസർ രാജ്'ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി ബൈപ്പനഹള്ളിയിൽ വീട് കൈമാറില്ല. വീടിന് ഓരോരുത്തരും 5 ലക്ഷം വീതം നൽകണം. 11.2 ലക്ഷത്തിന്റെ വീട് 5 ലക്ഷം രൂപയ്ക്ക് നൽകുമെന്നാണ് കർണാടക സർക്കാർ പറയുന്നത്. ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അർഹരായവരെ കണ്ടെത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
രാജീവ് ഗാന്ധി ഹൗസിംഗ് സ്‌കീമിൽ 180ഫ്ളാറ്റുകൾ ബൈപ്പനഹള്ളിയിൽ നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചത് അതിലാണ് പണം നൽകണമെന്ന അവകാശ വാദവുമായി സർക്കർ രംഗത്തെത്തിയത്. അതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ സ്ഥലം ഇന്നലെ സന്ദർശിച്ചു.
ശനിയാഴ്ചയാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് 400ഓളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഗ്രേറ്റർ ബംഗളൂരു അതോറിട്ടി (ജി.ബി.എ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമിയാണ് താമസക്കാർ കൈയേറിയതെന്ന് ജി.ബി.എ ഉദ്യോഗസ്ഥർ ആരോപിച്ചു. പുലർച്ചെ 4ന് ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |