
വാഷിംഗ്ടൺ: വെനസ്വേലയിൽ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കി അമേരിക്കയുടെ കൈയൂക്ക്. ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസിലേക്ക് യുദ്ധക്കപ്പലിൽ പിടിച്ചുകൊണ്ടുപോയി. മയക്കുമരുന്ന് സംഘത്തലവൻ, ഭീകരഗ്രൂപ്പ് നേതാവ് എന്നൊക്കെ ട്രംപ് മുദ്രകുത്തിയ മഡുറോയെ ന്യൂയോർക്കിൽ വിചാരണ ചെയ്യും. അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യു.എസ് നിയന്ത്രിക്കുമെന്നും സഹകരിക്കാമെന്ന് വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വെസ് സമ്മതിച്ചെന്നും ട്രംപ് അറിയിച്ചു. നടപടിയെ റഷ്യയും ചൈനയുമുൾപ്പെടെ അപലപിച്ചു.
ഇടത് ആഭിമുഖ്യ ഭരണമുള്ള തെക്കേ അമേരിക്കൻ രാജ്യമാണ് വെനസ്വേല. ഹ്യൂഗോ ഷാവേസ് പ്രസിഡന്റായ 1999 മുതൽ യു.എസ് ശത്രുപക്ഷത്താക്കി. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നുമാണ്. എണ്ണശേഖരമാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വെനസ്വേല ഭരണകൂടത്തിന്റെ ആരോപണം.
ഇന്നലെ പുലർച്ചെ തലസ്ഥാനമായ കാരക്കാസിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെയായിരുന്നു വ്യോമാക്രമണം. ഫോർട്ട് ടിയൂണ മിലിട്ടറി ബേസിലെ വസതിയിൽ നിന്നാണ് മഡുറോയെ പിടികൂടിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം രാജ്യത്തിന് പുറത്തേക്ക് കടത്തി. 150ലേറെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമായി. വെനസ്വേലൻ സൈന്യം തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല.
ചുമത്തിയ കുറ്റം
കൊക്കെയ്ൻ കടത്ത്, മെഷീൻ ഗണ്ണുകളും മാരക ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഇവ യു.എസിനെതിരെ പ്രയോഗിക്കാൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ അമേരിക്ക ചുമത്തിയത്. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 കോടി യു.എസ് ഡോളർ പാരിതോഷികം ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുലർച്ചെ 1.50ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 11.20) ഡെൽറ്റ ഫോഴ്സാണ് വ്യോമാക്രമണം നടത്തിയത്. എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. അമേരിക്കൻ സൈന്യത്തിൽ ആൾനാശമില്ല. വെനസ്വേലയിൽ അടിയന്തരാവസ്ഥയാണ്. യു.എസുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നും നിക്ഷേപാനുമതി നൽകാമെന്നും മഡുറോ അറിയിച്ച് തൊട്ടടുത്ത ദിവസമാണ് ആക്രമണം.
പ്രസിഡന്റായി പോലും
അംഗീകരിക്കാതെ
2013ൽ ഷാവേസിന്റെ മരണത്തിനു പിന്നാലെ വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തി. 2020ൽ മഡുറോയ്ക്കെതിരെ യു.എസ് മയക്കുമരുന്ന് ഭീകരതചുമത്തി
2024 ജൂലായിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഡുറോ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും യു.എസ് അടക്കം പാശ്ചാത്യരാജ്യങ്ങൾ അംഗീകരിച്ചില്ല
മാസങ്ങളായി പടയൊരുക്കം
1. 2025 സെപ്തംബർ: വെനസ്വേലൻ ബോട്ടുകളെ തകർക്കാൻ കരീബിയൻ കടലിലും പസഫിക്കിലും യു.എസ് സൈനികവിന്യാസം. യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡിനെയും 15,000 സൈനികരെയും വിന്യസിച്ചു. 35 ആക്രമണങ്ങളിലൂടെ 115 പേരെ വധിച്ചു
2. നവംബർ, ഡിസംബർ: വെനസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമാതിർത്തി അടച്ചതായി ട്രംപിന്റെ പ്രഖ്യാപനം. രണ്ട് എണ്ണ ടാങ്കർ പിടിച്ചെടുത്തു. തുറമുഖത്ത് ഡ്രോൺ ആക്രമണം
നല്ലൊരു ടിവി ഷോ പോലെ മിലിട്ടറി ഓപ്പറേഷൻ ലൈവായി കണ്ടു
- ഡൊണാൾഡ് ട്രംപ്,
അമേരിക്കൻ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |