
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം വിലങ്ങുവെച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷൻ ആസ്ഥാനത്ത് നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഡിഇഎ ആസ്ഥാനത്ത് കൈകളിൽ വിലങ്ങുവച്ച് സൈനികരുടെ നിയന്ത്രണത്തിൽ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
വൈറ്റ് ഹൗസ് റാപ്പിഡ് റെസ്‌പോൺസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 'പ്രതി പിടിയിലായി (perp walked) എന്ന അടിക്കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം ചേർത്തിട്ടിട്ടുണ്ട്.
ശനിയാഴ്‌ച വെനസ്വലേയിൽ യുഎസ് നടത്തിയ ആക്രമണങ്ങളിലൂടെ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടി നാടുകടത്തിയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കിയിരുന്നില്ല. മഡൂറോ ജീവനോടെയുണ്ട് എന്നതിന് തെളിവ് നൽകണമെന്ന് വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടതിനു പിന്നാലെ കൈവിലങ്ങിൽ നിൽക്കുന്ന മഡുറോയുടെ ചിത്രങ്ങൾ ട്രംപ് പുറത്ത് വിട്ടിരുന്നു.
മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്‌ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ചാണ് അമേരിക്കൻ സൈന്യം വെനസ്വേലയ്‌ക്ക് മേൽ ആക്രമണം നടത്തിയത്. അമേരിക്കൻ ജനതയെ നശിപ്പിക്കുന്നതിനായി ടൺ കണക്കിന് കൊക്കെയ്‌ൻ കടത്തുന്നതിന് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് മഡുറോയ്‌ക്കുമേൽ ചുമത്തുന്ന കുറ്റം. മഡുറോയെ തിങ്കളാഴ്‌ച ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |