കോഴിക്കോട്: യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി റൂട്ടിൽ 12 കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ അനുവദിക്കാൻ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ വി.എം ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇൻസ്‌പെക്ടർ ഇൻചാർജ് എസ്.ഷിബു എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ധാരണയായത്. വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂർ റൂട്ടുകളിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കും. പുലർച്ചെ വടകരയിൽനിന്ന് ആരംഭിച്ച് രാവിലെ 10 മണിയോടെ മൈസൂരിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുക.
മണിയൂർ, വേളം ഗ്രാമപഞ്ചായത്തുകളിലെ ഗതാഗത പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. രാവിലെ വടകരയിൽനിന്ന് മണിയൂരിലേക്ക് പുതുതായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതായി കൺട്രോളിംഗ് ഇൻസ്‌പെക്ടർ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായതായും ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റ്യാടി റൂട്ടിലെ രാത്രികാല യാത്രാദുരിതം പരിഹരിക്കാൻ ബസ് സർവീസുകളുടെ ആവശ്യകത എം.എൽ.എ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വടകരയിൽനിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സർവീസുകൾ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |