
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളുടെ അറ്റാദായം ഇടിഞ്ഞു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക അനിശ്ചിതത്വമാണ് കമ്പനികളുടെ പ്രവർത്തന ലാഭത്തെ പ്രതികൂലമായി ബാധിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്(ടി.സി.എസ്), ഇൻഫോസിസ്, എച്ച്.സി.എൽ ടെക്ക് എന്നിവയുടെ അറ്റാദായം മുൻവർഷം ഇതേ കാലയളവിനേക്കാൾ കുത്തനെ കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം 13.9 ശതമാനം കുറഞ്ഞ് 1,657 കോടി രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവ് മൂലം കമ്പനിയുടെ വരുമാനം ഉയർന്നുവെങ്കിലും നിർമ്മിത ബുദ്ധിയുടെ വരവോടെ കമ്പനിയിൽ പുന:സംഘടന നടത്താനായി അധിക തുക ചെലവഴിച്ചതും പുതിയ തൊഴിൽ കോഡുകളുടെ നിയമപരമായ ബാദ്ധ്യതകൾക്കായുള്ള ഒറ്റത്തവണ ചെലവുകളുമാണ് ടി.സി.എസിന് തിരിച്ചടിയായത്. വിദേശ രാജ്യങ്ങളിൽ നിന്നും ഐ.ടി സേവനങ്ങളുടെ കരാറുകൾ 6.9 ശതമാനം കുറഞ്ഞ് 930 കോടി ഡോളറായി.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം അവലോകന കാലയളവിൽ 2.2 ശതമാനം കുറഞ്ഞ് 6,654 കോടി രൂപയായി. ഇൻഫോസിസിന്റെ വരുമാനം ഇക്കാലയളവിൽ 8.9 ശതമാനം വർദ്ധനയോടെ 45,479 കോടി രൂപയിലെത്തി. എച്ച്.സി.എൽ ടെക്കിന്റെ അറ്റാദായം ഇക്കാലയളവിൽ 11 ശതമാനം ഇടിവോടെ 4,076 കോടി രൂപയായി.
ജീവനക്കാരെ കുറയ്ക്കുന്നു
എ.ഐയുടെ സാദ്ധ്യതകൾ ഉയർന്നതോടെ ഇന്ത്യൻ ഐ.ടി കമ്പനികളും ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെ കാലയളവിൽ ടി.സി.എസ് 11,000 ജീവനക്കാരെയാണ് കുറച്ചത്. മുൻവർഷം ടി.സി.എസ് 12,000 ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എച്ച്.സി.എൽ കഴിഞ്ഞ പാദത്തിൽ 270 ജീവനക്കാരെയാണ് കുറച്ചത്. അതേസമയം ഇൻഫോസിസിന്റെ ജീവനക്കാരുടെ എണ്ണത്തിൽ ഇക്കാലയളവിൽ 5,000 പേരുടെ വർദ്ധനയുണ്ട്.
വെല്ലുവിളികൾ
1. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക അനിശ്ചിതത്വം
2. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ ചാഞ്ചാട്ടം
3. എ. ഐയുടെ സാദ്ധ്യതകൾ ഉയർന്നതോടെ പുതിയ കരാർ കുറയുന്നു
4. സാങ്കേതികവിദ്യ നവീകരണത്തിലും ഇന്നവേഷനിലും പിന്നാക്കം പോകുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |