കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമർപ്പിച്ചത്.
ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസിന് മുൻകാല പ്രാബല്യമുണ്ടെന്നും, അതിനാൽ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും മോഹൻലാൽ ആരോപിക്കുന്നു.
ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് മോഹൻലാൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബർ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നൽകിയതിൽ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകൾ 2011 ഡിസംബർ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.
മോഹൻലാലിന്റെ പരാതിയിൽ യു.ഡി.എഫ് സർക്കാരിന്റെ മുഖ്യവനപാലകൻ അന്വേഷണ സംഘത്തെ വച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസിൽ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് വനം വകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |