വെഞ്ഞാറമൂട്: കത്തുന്ന ചൂടിൽ ശരീരം തണുപ്പിക്കാൻ പഴങ്ങൾ കഴിക്കാമെന്ന് കരുതിയാൽ വില കേട്ട് പൊള്ളുന്ന അവസ്ഥയാണ്. വേനലായതോടെ പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണി കീഴടക്കി. മാമ്പഴം ഒഴികെയുള്ളവ ഇവിടെ ലഭ്യമാണ്. വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിൽ. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാരുള്ളതെന്ന് വ്യാപാരികൾ പറയുന്നു. നൂറു രൂപയ്ക്ക് രണ്ടും മൂന്നും കിലോ ലഭിച്ചിരുന്ന ഓറഞ്ചിന് സീസൺ അവസാനിക്കാറായപ്പോൾ വിലയും വർദ്ധിച്ചു. ഒരു കിലോയ്ക്ക് നൂറു രൂപയായി. മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും കൂടുതലായെത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന തണ്ണിമത്തന്റെ വില 25,30 രൂപയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. വാഴപ്പഴങ്ങളിൽ നേന്ത്രൻ, കപ്പ, ഞാലിപ്പൂവൻ എന്നിവയ്ക്കാണ് ഡിമാന്റ്.
വില:
ഓറഞ്ച്: 80-100
ആപ്പിൾ: 200-250
മുന്തിരി: 120 - 150
പേരയ്ക്ക: 100-150
ഡ്രാഗൺ ഫ്രൂട്ട്: 220
പാഷൻ ഫ്രൂട്ട്: 200
മുന്തിരി അത്തിപ്പഴം: 175
പൈനാപ്പിൾ: 100
വേനലായതോടെ വാഴപ്പഴം ഉൾപ്പെടെയുള്ളവ വേഗത്തിൽ കരിഞ്ഞും കേടായും പോകുന്നു. അതിനാൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |