
മുംബയ്: വിമാനത്താവളത്തിൽനിന്ന് 400 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് യാത്ര. വിദേശ വനിതയിൽ നിന്ന് ടാക്സി ഡ്രൈവർ വാങ്ങിയത് 18,000 രൂപ. തനിക്കുണ്ടായ ദുരനുഭവം അർജന്റീന അരിയാനോ എന്ന യുവതി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതോടെ മുംബയ് പൊലീസ് സ്വമേധയാ കേസെടുത്തു. തുടർന്ന് ഡ്രൈവറെ കൈയോടെ പൊക്കി. സഹാർ സ്വദേശിയായ ദേശ്‌രാജ് യാദവാണ് (50)അറസ്റ്റിലായത്. 12നാണ് യുവതി ജോലി സംബന്ധമായി യു.എസിൽ നിന്ന് മുംബയിലെത്തിയത്. ഡ്രൈവർ 20 മിനിട്ടെടുത്താണ് യുവതിയെ 400 മീറ്റർ മാത്രം അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ചത്. ആദ്യം വേറൊരിടത്തേക്കാണ് പോയതെന്നും പിന്നീടാണ് ഹോട്ടലിലെത്തിച്ചതെന്നും വീഡിയോസഹിതം തെളിവ് നൽകിക്കൊണ്ട് യുവതി വ്യക്തമാക്കി. എന്നാൽ പൊലീസിൽ പരാതിപ്പെട്ടില്ല. 26നാണ് യുവതി അനുഭവം വ്യക്തമാക്കി വീഡിയോ പങ്കുവച്ചത്. തുടർന്ന് പ്രതിഷേധമുയർന്നതോടെ
മുംബയ് പൊലീസ് സ്വമേധയാ കേസെടുത്തു. യുവതി താമസിച്ച ഹോട്ടലിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. നിലവിൽ ദേശ്‌രാജ് ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂട്ടാളിയായ തൗഫീഖ് ഷെയ്ഖ് എന്നയാൾക്കായി തെരച്ചിൽ ശക്തമാക്കി. ഇത്തരം സംഭവങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നതിൽ സമൂഹ മാദ്ധ്യമങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സമാനമായ നിരവധി കേസുകളുണ്ടെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |