
തൃശൂർ: തനിക്കിപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുക എന്നത് ശരിയല്ലെന്നും അതുകൊണ്ട് ഇത്തവണ മാറിനിൽക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
'എനിക്കുവേണ്ടി പലയിടത്തും പോസ്റ്ററുകളുണ്ട്. ജയിക്കാത്ത കല്യാശേരിയിലും പയ്യന്നൂരിലും മാത്രമാണ് പോസ്റ്റർ ഇല്ലാത്തത്. പോസ്റ്ററിന് പിന്നിൽ സ്‌നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ല. നേമത്തെ കോൺഗ്രസിന്റെ മുദ്രാവാക്യം സംഘിയും സംഘിക്കുട്ടിയും വേണ്ട എന്നതാണ്. യുഡിഎഫ് മതി. യുഡിഎഫിന് നേമത്ത് ചെറുപ്പക്കാരനായ സ്ഥാനാർത്ഥി വരും. യുഡിഎഫ് ഇത്തവണ നേരിടുന്നത് സിപിഎം, ബിജെപി സംയുക്ത സഖ്യത്തെയാണ്. കോൺഗ്രസും സിജെപിയും തമ്മിലാണ് മത്സരം. നേമത്തെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ശിവൻകുട്ടി ഉദ്ദേശിക്കുന്നത്. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ ശിവൻകുട്ടിക്ക് ലഭിക്കില്ല. സംഘിക്കുട്ടി എന്ന് ശിവൻകുട്ടിയെ വിളിച്ചത് എഐഎസ്എഫ് ആണ്. അദ്ദേഹം ആർഎസ്എസിന്റെ ഏജന്റായി മാറി'- കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞകുറച്ചുദിവസങ്ങളായി ശിവൻകുട്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിൽ വാക്പോര് തുടരുകയാണ്. നേമത്ത് മത്സരിക്കാൻ അദ്ദേഹം സതീശനെ വെല്ലുവിളിക്കുകയും ചെയ്തു. 'സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു.വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ വെല്ലുവിളി പ്രതിപക്ഷ നേതാവ് സ്വീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |