
കൊച്ചി: 31 ആഴ്ചയായ ഗർഭസ്ഥ ശിശുവിന്റെ, ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരമാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്. ഗർഭസ്ഥശിശുവിന് വൈകല്യമുള്ളതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്നായിരുന്നു കോട്ടയം സ്വദേശികളായ ദമ്പതികളുടെ ആവശ്യം. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് മെഡിക്കൽബോർഡ് രൂപീകരിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇത് അമ്മയ്ക്കും അപകടമാണെന്ന് വിദഗ്ദ്ധസംഘം വിലയിരുത്തുകയായിരുന്നു. തുടർന്നാണ് ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്. ജീവനോടെയാണ് കുട്ടിയെ പുറത്തെടുക്കുന്നതെങ്കിൽ വിദഗ്ദ്ധചികിത്സ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഇതിനുമുമ്പ് സ്കാനിംഗ് നടത്തി ആരോഗ്യസ്ഥിതി വീണ്ടും ഉറപ്പാക്കണം. 24ആഴ്ച പിന്നിട്ട ഗർഭഛിദ്രത്തിന് പ്രത്യേകാനുമതി വേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |