
ചിറ്റാർ: ചിറ്റാർ - വടശേരിക്കര റോഡിൽ കൊടുംവളവുകളിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഭാരമേറ്റിയ വലിയ വാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്. റോഡിലെ അശാസ്ത്രീയമായ കൊടുംവളവുകളിൽ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം.
ഇന്നലെ മണിയാർ പൊലീസ് ക്യാമ്പിന് സമീപത്തെ വളവിൽ മെറ്റൽ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. ഇതേ സ്ഥലത്ത് മുമ്പും വാഹനങ്ങൾ സമാനമായി അപകടത്തിൽപ്പെട്ടുണ്ട്. ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ബസുകളും കടന്നുപോകുന്ന പ്രധാന പാതയാണിത്.
ഇതിന് പുറമെ സ്കൂൾ വാഹനങ്ങളും ഈ വഴിയിലൂടെയാണ് സർവീസ് നടത്തുന്നത്.
ലോറികളും ടോറസ് ലോറികളും ചരക്കുമായെത്തുമ്പോൾ വളവുകളിൽ നിയന്ത്രണം വിട്ട് മറിയുന്നതും റോഡിലേക്ക് തെന്നിമാറുന്നതും മറ്റ് വാഹന യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വളവുകളിൽ നിയന്ത്രണം വിട്ട് വാഹനം പിന്നോട്ട് ഉരുണ്ടാൽ സമീപത്തെ വീടുകൾക്ക് മുകളിലേയ്ക്ക് പതിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇത് അപകട തീവ്രത വർദ്ധിപ്പിക്കും. മഴക്കാലമാകുന്നതോടെ ഇവിടങ്ങളിൽ അപകട തീവ്രത വർദ്ധിപ്പിക്കും. അതിനുള്ള വളവുകൾ നിവർത്തിയും കയറ്റം കുറച്ചും അപകട സാദ്ധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് നിർമ്മാണം അശാസ്ത്രീയം
വളവുകളിലെ റോഡ് നിർമ്മാണം അശാസ്ത്രീയം
വീതികുറഞ്ഞ ഭാഗങ്ങളിലെ കുത്തനെയുള്ള വളവുകൾ ഭാരവാഹനങ്ങൾക്ക് തിരിക്കാൻ പ്രയാസം സൃഷ്ടിക്കും
നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ബ്രേക്കിട്ടാലും മറിയാൻ കാരണമാകും
വാഹനം തെന്നി റോഡ് വശങ്ങളിലേക്കും മറിയുന്നു
പലയിടങ്ങളിലും ക്രാഷ് ബാരിയറുകളോ സൂചന ബോർഡുകളോ ഇല്ല
സ്ഥിരം അപകടമേഖലയായി
വളവുകൾ നിവർത്താനോ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനോ നടപടിയില്ല
ഒരു വലിയ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് റോഡിലെ അപകട വളവുകൾ നിവർത്താൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |