
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമായ സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ലെന്നും സാക്ഷാൽ എം.എസ് ധോണി പോലും സഞ്ജു തന്റെ ടീമിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ശ്രീശാന്ത് വ്യക്തമാക്കിയത്.
'സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറാൻ പോവുകയാണ്. ജഡേജയ്ക്ക് പകരം നൽകിയുള്ള കൈമാറ്റമാണിത്. ക്രിക്കറ്റിൽ ഇത്തരം വലിയ താരങ്ങളുടെ കൈമാറ്റം വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. 2007, 2011 ലോകകപ്പുകളും ഐപിഎൽ കിരീടങ്ങളും നേടിയ ധോണി സഞ്ജുവിനെ തന്റെ ടീമിൽ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് സഞ്ജുവിന്റെ മികവിന്റെ തെളിവാണ്.' ശ്രീശാന്ത് പറഞ്ഞു.
സഞ്ജു ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കണോ എന്നത് പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനമായിരിക്കും. കേരളത്തിൽ നിന്ന് വളർന്ന് ഇന്ത്യൻ ടീമിലെത്തുകയെന്നതും ഒരു ഐപിഎൽ ടീമിനെ നയിക്കുകയെന്നതും നിസാര കാര്യമല്ലെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. സഞ്ജുവിനോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഒരു വലിയ ഇന്നിംഗ്‌സിലൂടെ സഞ്ജുവിന് ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയെ വിമർശിക്കുന്നവർക്ക് മുൻ താരങ്ങളായ ഇതിഹാസങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീശാന്ത് മറുപടി നൽകിയത്. പല ഇതിഹാസ താരങ്ങളും കരിയറിൽ സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരാൾ മോശം ഫോമിലായിരിക്കുമ്പോൾ അവരെ തളർത്താൻ എളുപ്പമാണ്, എന്നാൽ ചേർത്തുപിടിച്ച് ഉയർത്തിക്കൊണ്ടുവരാനാണ് ബുദ്ധിമുട്ടെന്നും ശ്രീശാന്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |