
തലശ്ശേരി: മാലൂരിന് പിന്നാലെ ചമ്പാട് മേഖലയിലും കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.ചമ്പാട് മൂന്നാം വാർഡിലെ പുത്തൻപീടിക പറമ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് കാക്കകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മാലൂർ തൃക്കടാരിപ്പൊയിലിൽ കാക്കകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചമ്പാട് മേഖലയിൽ ആശങ്ക പരന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.സ്‌നോയ, വൈസ് പ്രസിഡന്റ് കെ.കെ. മണിലാൽ, വാർഡ് മെമ്പർ കെ.ലീല,പഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ എന്നിവരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത കാക്കകളുടൈ ജഡം കണ്ണൂർ റീജ്യണൽ ഡിസീസ് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കും തുടർന്ന് ഭോപ്പാലിലെ നാഷണൽ ലാബിലേക്കും സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയക്കും. കഴിഞ്ഞ ദിവസം ചിറ്റാരിപ്പറമ്പ് ഇടുമ്പയിലും കാക്കയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
മനുഷ്യരിലേക്ക് പകരുന്നത് കുറവ്
വേണം അതി ജാഗ്രത
മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കുറവാണെങ്കിലും അതീവജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടർ ദിവ്യ അറിയിച്ചു. അധികൃതർ വ്യക്തമാക്കി.പ്രദേശത്ത് ക്ലോറിനേഷനും സാനിറ്റൈസേഷനും നടത്തിവരികയാണെന്ന് വാർഡ് മെമ്പർ കെ.ലീല പറഞ്ഞു.നിലവിൽ പ്രദേശത്തെ വളർത്തുപക്ഷികളിൽ രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ഏവിയൻ ഇൻഫ്‌ലുവൻസ വൈറസ്
ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. രോഗബാധിതരായ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും അണുബാധയ്ക്ക് സാദ്ധ്യതയുണ്ട്. വൈറസ് ഒരു വ്യക്തിയുടെ കണ്ണിലോ മൂക്കിലോ വായിലോ കടക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഇത് സംഭവിക്കാം. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന് ഈ രോഗം 2003 ൽ ഏഷ്യയിൽ ഭീതി വിതച്ചിരുന്നു.
ചത്ത പക്ഷികളെ തുറന്ന സ്ഥലങ്ങളിൽ ഉപേക്ഷിക്കാതെ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം. ചത്തുവീണവയെയും അസുഖം ബാധിച്ചവയെയും നേരിട്ട് കൈകൊണ്ട് തൊടരുത്.സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം-ഡോ.ദിവ്യ (വെറ്റിനറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |