SignIn
Kerala Kaumudi Online
Thursday, 19 February 2026 12.03 AM IST

​കാ​ലാ​വ​സ്ഥ​ വ്യതിയാനം വില്ലനായി പനിയും ചിക്കൻ പോക്സും

Increase Font Size Decrease Font Size Print Page
chikkn-
ചിക്കൻ പോക്സ്

രണ്ടാഴ്ചയ്ക്കിടെ ചിക്കൻപോക്സിന് ചികിത്സ തേടിയവർ 232

കോഴിക്കോട്: ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ചിക്കൻ പോക്സും വർദ്ധിക്കുന്നു. മുൻപ് കടുത്തചൂടുള്ള സമയത്താണ് ചിക്കൻ പോക്സ് ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലായ്പ്പോഴുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയും എല്ലാ സമയത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗവ. ആശുപത്രികളില്‍ രണ്ടാഴ്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയത് 7,625 പേരാണ്. 35 പേര്‍ക്ക് മഞ്ഞപ്പിത്തവും ആറ് പേര്‍ക്ക് ഡെങ്കിപ്പനിയും മൂന്ന് പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഷിഗെല്ല കേസുകൾ രണ്ടെണ്ണം. മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കൻപോക്സിന് ചികിത്സ തേടിയവർ 232. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ പുറമെയാണ്.

നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുകയാണ്. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അസുഖം പകരാം. വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുതൊട്ട് 58 ദിവസം വരെ അണുക്കള്‍ പകരാനുള്ള സാദ്ധ്യതയുണ്ട്. ജലദോഷത്തോടെയാണ് പകർച്ചപ്പനി തുടങ്ങുക. പിന്നീട് തൊണ്ടവേദനയും കഫക്കെട്ടും വർദ്ധിച്ച് പനി കലശലാകുന്നു. നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും ചുമയുമായി ചികിത്സ തേടുന്നത്. പനി മാറിയാലും ചുമയും കഫകെട്ടും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുമുണ്ട്. പനിലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടാനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.


ചിക്കൻ പോക്സ് ലക്ഷണങ്ങള്‍

പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവ കുരുക്കൾ പൊങ്ങുന്നതിന് മുമ്പ് പ്രത്യക്ഷപ്പെടും. ആദ്യം തൊലിക്ക് മുകളില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങും. നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണര്‍ത്ത പാടുകളില്‍ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കന്‍ പോക്സിന്റെ പ്രധാന ലക്ഷണം. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം പടരാം.

ശ്രദ്ധിക്കാം ഇവ

രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കുക

ധാരാളം വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുക

മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക

രോഗിയുമായി ഇടപെടുമ്പോള്‍ മാസ്‌ക് ധരിക്കുക

പൂർണ്ണ ശുചിത്വം പാലിക്കുക, അണുനാശിനി ഉപയോഗിക്കുക

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY