തിരുവനന്തപുരം: ആറ് വയസിൽ താഴെയുള്ള കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾനേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനായി സർക്കാരിന്റെ 'ചുവടുകൾ' പദ്ധതി. വനിത ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് പരിശീലനത്തിനായി 99,000 രൂപ അനുവദിച്ചു. മൂന്ന് തലങ്ങളിലായാണ് ഉദ്യോഗസ്ഥർക്കും അങ്കണവാടി ജീവനക്കാർക്കും പരിശീലനം. ഇതിന്റെ ഭാഗമായി 26 ലക്ഷം കുട്ടികളെ സ്‌ക്രീൻ ചെയ്തു.
കുട്ടികളിലെ ഭിന്നശേഷി സാദ്ധ്യതകൾ ഗർഭകാലം മുതൽക്കേ തിരിച്ചറിയാനും ചികിത്സാ സഹായങ്ങൾ ലഭ്യമാക്കാനും ഫീൽഡ്തല ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പരിശീലനം സിദ്ധിച്ച അങ്കണവാടി വർക്കർമാർ 'റെഡ് ഫ്ലാഗ് സൈൻ' ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് കുട്ടികളെ സ്ക്രീനിംഗിന് വിധേയരാക്കും. തുടർപരിശോധന ആവശ്യമുള്ള കുട്ടികളെ ആർ.ബി.എസ്.കെ നഴ്സുമാരുടെ പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്യും. ആരോഗ്യ വകുപ്പുമായി ചേർന്ന് എല്ലാ മാസവും അവലോകനം നടത്തും.
മൂന്ന് ഘട്ട പരിശീലനം
1. 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 84 ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകും. ഓരോ ജില്ലയിൽ നിന്നും പ്രോഗ്രാം ഓഫീസർമാർ, സി.ഡി.പി.ഒമാർ, സൂപ്പർവൈസർമാർ എന്നിവർക്കൊപ്പം ആരോഗ്യ വകുപ്പിലെ ആർ.സി.എച്ച് ഓഫീസർമാരും ആർ.ബി.എസ്.കെ സ്റ്റാഫും പങ്കെടുക്കും.
2. പരിശീലനം ലഭിച്ച ഈ 84 പേരെ ഉൾപ്പെടുത്തി 'സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്' രൂപീകരിക്കും. ഇവർ സംസ്ഥാന-ജില്ലാ തലങ്ങളിൽ പരിശീലനത്തിനും സംശയനിവാരണത്തിനുമുള്ള ഹെൽപ്പ് ഡെസ്‌ക്കായി പ്രവർത്തിക്കും.
3. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രത്യേക വീഡിയോകൾ ഉപയോഗിച്ചാണ് പരിശീലനം. ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ സെക്ടർതല മീറ്റിംഗുകളിൽ അങ്കണവാടി വർക്കർമാർക്ക് വീഡിയോകൾ വഴി പരിശീലനം നൽകും. ആർ.ബി.എസ്.കെ നഴ്സുമാരുടെ സഹായവും ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |