
കോട്ടയം : ഓയിൽ മസാജിംഗ് എന്ന് പേര്. പക്ഷേ നടക്കുന്നതത്രയും ലഹരിയിടപാടും അനാശ്യാസ പ്രവർത്തനങ്ങളും ! ജില്ലയിൽ വീണ്ടും മുളച്ചുപൊന്തുകയാണ് അനധികൃത സ്പാകൾ. ലൈസൻസുള്ളത് വിരലിലെണ്ണാവുന്നതിന് മാത്രം. ചിലയിടങ്ങളിൽ പൊലീസുകാരുടേതടക്കം അറിവോടെയാണ് ഇവയുടെ പ്രവർത്തനം. നഗരത്തിന് പുറമെ ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിലേയും പ്രധാന ആകർഷണമായി സ്പാ -മസാജ്-വെൽനെസ് കേന്ദ്രങ്ങൾ മാറി. ക്രോസ് മസാജിംഗ് അടക്കം സേവനങ്ങൾ കാട്ടിയുള്ള പരസ്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. സോഷ്യൽ മീഡിയ വഴി ആളുകളെ ആകർഷിക്കുന്ന പരസ്യങ്ങളും നൽകും. ബ്യൂട്ടിപാർലർ ലൈസൻസുകൾ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന സ്പാകകളുമുണ്ട്. പലതിന്റെയും നടത്തിപ്പുകാരുടെ ഉന്നത ബന്ധങ്ങളാണ് തുണ. ദിവസവും ലക്ഷങ്ങളാണ് വരുമാനം.
ടിപ്പിന് അനുസരിച്ച് കൂടുതൽ സേവനം
സ്പാ സെന്ററിന്റെ പ്രധാന ആകർഷണം മസാജിംഗിന് പുറമേ മറ്റ് ചില സേവനങ്ങളാണ്. അനാശാസ്യ കേന്ദ്രങ്ങളായ ഇവിടെ മസാജ് ചെയ്യുന്ന പെൺകുട്ടികൾക്ക് ടിപ്പ് കൊടുക്കണം. ടിപ്പിന് അനുസരിച്ചാണ് കൂടുതൽ സേവനങ്ങൾ. ആഡംബരം കൂടുന്നതനുസരിച്ച് നിരക്കും കൂടും. സമീപ ജില്ലകളിലേത് പോലെ ഹണി ട്രാപ്പോ, ബ്ളാക്ക് മെയിലിംഗോ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അനധികൃത സ്പാ-വെൽനെസ് കേന്ദ്രങ്ങളുണ്ടാക്കുന്ന 'ചീത്തപ്പേര്' നന്നായി നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളേയും ബാധിക്കുന്നു എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
പരിശോധനയില്ല
ലൈസൻസില്ല, ഡോക്ടർമാരും അംഗീകൃത മസാജർമാരുമില്ലെങ്കിലും ഒരിടത്തും പരിശോധനയില്ല. അന്യസംസ്ഥാനത്തിൽ നിന്നുള്ള വനിതകളടക്കം സ്പാ സെന്ററുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും ചൂഷണം ചെയ്യപ്പെടുകയാണെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ മൂക്കിൻ തുമ്പിൽ പോലും അനധികൃത സ്പാകളുണ്ട്.
അരമണിക്കൂറിന് 2000 മുതൽ
''ആയുർവേദമെന്തെന്ന് പോലും അറിയില്ലാത്തവരാണ് ജീവനക്കാർ. ലൈസൻസുമില്ല. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധ ശക്തമാക്കണം.
-പൊതുപ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |