മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ ആവേശകരമായ വരവേൽപ്പ്. വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിലായിരുന്നു ആദ്യ സ്വീകരണം. വേങ്ങര മണ്ഡലത്തിലെ സബാഹ് സ്‌ക്വയർ, മലപ്പുറം മണ്ഡലത്തിലെ കോട്ടപ്പടിയിലും പര്യടനം നടത്തി. കഴിഞ്ഞ 10 വർഷമായി വർഗീയ കലാപങ്ങളും സംഘർഷങ്ങളും കേരളത്തിലില്ലാത്തത് സർക്കാർ ഇതിനെതിരെ സ്വീകരിച്ച കർശന നിലപാടും അതേത്തുർന്നുണ്ടായ കേരള ജനതയുടെ ആത്മബോധവും കാരണമാണെന്നും ഈ കാഴ്ചപ്പാടിന് മുകളിൽ അതിഗുരുതരമായ കടന്നാക്രമണം നടക്കുന്ന ഘട്ടമാണിന്നെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വർഗീയ നിലപാടുകൾ സ്വീകരിക്കുന്ന ശക്തികൾ കേന്ദ്രത്തിൽ ഭരണാധികാരിയാണ്. ഹിന്ദുത്വ അജണ്ടയാണ് അവർ പറയുന്നതെങ്കിലും അതെല്ലാം കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. അല്ലാതെ ഹിന്ദുക്കൾക്ക് വേണ്ടിയല്ല. വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കണം.
എസ്.ഐ.ആർ പിണറായിയുടെ ഉല്പന്നമാണെന്നാണ് ജമാഅത്തെയും ലീഗും പറഞ്ഞത്. എവിടെയൊക്കെ അതിനെ പ്രതിരോധിക്കാൻ കരുത്തുണ്ടായോ അവിടയെല്ലാം എൽ.ഡി.എഫ് വിജയിച്ചു.
1957ൽ ഇം.എം.എസ് സർക്കാർ അധികാരത്തിലെത്തി ആറാം ദിവസമാണ് ഇനി മുതൽ കുടിയൊഴിപ്പിക്കാൻ അവകാശമില്ലെന്ന് പറഞ്ഞത്. 1967ൽ അധികാരത്തിൽ വന്നപ്പോൾ ജന്മിത്വം അവസാനിപ്പിച്ചു. പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ജന്മിയുണ്ട്. ഇതെല്ലാം സാദ്ധ്യമാക്കിയത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ്. അങ്ങനെയാണ് ആധുനിക കേരളം രൂപപ്പെട്ട് വന്നത്. മതനിരപേക്ഷതയാണ് കേരളത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടിയിൽ നിന്ന് തുടക്കം
ഇന്ന് രാവിലെ 10ന് കൊണ്ടോട്ടിയിൽ ജാഥ പര്യടനം ആരംഭിക്കും. വൈകിട്ട് മൂന്നിന് ഏറനാട് മണ്ഡലത്തിലെ അരീക്കോട് ജാഥയെത്തും. തുടർന്ന്, നാലിന് ചന്തക്കുന്നിലും അഞ്ചിന് വണ്ടൂരിലുമെത്തും. നാളെ രാവിലെ 10ന് മഞ്ചേരിയിൽ ജാഥ പ്രവേശിക്കും. വൈകിട്ട് മൂന്നിന് അങ്ങാടിപ്പുറം, നാലിന് പെരിന്തൽമണ്ണയിലെ കോടതിപ്പടി, അഞ്ചിന് വളാഞ്ചേരിയിലുമെത്തും. പൊതുപണിമുടക്ക് ആയതിനാൽ വ്യാഴാഴ്ച പര്യടനമില്ല. വെള്ളിയാഴ്ച രാവിലെ 10ന് എടരിക്കോട് പ്രവേശിക്കും. വൈകീട്ട് മൂന്നിന് താനൂർ, നാലിന് തിരൂർ സെൻട്രൽ ജംഗ്ഷൻ, അഞ്ചിന് കുണ്ടുകടവ് ജംഗ്ഷനിലുമെത്തും. പര്യടനത്തിന്റെ അവസാന ദിനമായ ശനിയാഴ്ച രാവിലെ 10ന് തവനൂർ മണ്ഡലത്തിലെ എടപ്പാളിലെ പര്യടനത്തോടെ ജില്ലയിലെ പര്യടനം അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |