
ചോറ്റാനിക്കര: കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ചോറ്റാനിക്കരയിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആദിത്യ (16) പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടുകളിലേക്ക് നീളുന്നു. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിൽ നിന്ന് ഫോളോവേഴ്സ് കൂട്ടത്തോടെ പൊഴിഞ്ഞുപോയതിൽ ദുരൂഹതയുണ്ടെന്ന് സൂചന. ആദിത്യയും ആത്മസുഹൃത്തായ പെൺകുട്ടിയും അംഗങ്ങളായിരുന്ന ബ്ലാക്ക് വെനം എന്ന ഇൻസ്റ്റഗ്രാം പേജിലെ അംഗങ്ങളുടെ എണ്ണം ഇപ്പോൾ വെറും 19 ആണ്. കേരളത്തിൽ നടത്തിയ വിനോദയാത്രയുടെ നാല് വീഡിയോകളും കൊറിയൻ മോഡലുകളുടെ ചിത്രങ്ങളുമാണ് ഈ അക്കൗണ്ടിലുള്ളത്. ഇവയെല്ലാം ഒരേദിവസം പോസ്റ്റ് ചെയ്തതാണ്. അതേസമയം, ആദിത്യയുടെ ആത്മസുഹൃത്തിന്റെ മൗനം കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്.
ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ കണ്ടെത്തി. ഇവ പരിശോധിച്ചപ്പോഴാണ് നാലുപേജ് ഉള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയൻ വംശജൻ ജനുവരി 19ന് അപകടത്തിൽ മരിച്ചെന്നും ഈ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നും എഴുതിയിരുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സിസ്റ്റം തന്നെ മോശമാണെന്നും എഴുതിയിരുന്നു.
സുവർണ ആരെന്ന്
അറിയാൻ മാതാപിതാക്കൾ
ചോറ്റാനിക്കര മാമല കക്കാട് മഹേഷിന്റെയും ദിവ്യയുടെയും ഏകമകളാണ് ആദിത്യ. പഠനാവശ്യത്തിനായി മാതാപിതാക്കൾ ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് വീണ് കാലിന് പരിക്കേറ്റതിനെ തുടർന്ന് സ്കൂളിലേക്ക് ഫോൺ കൊടുത്തുവിടാറുണ്ടായിരുന്നു. പഠനസമയത്ത് ഫോൺ ഓഫീസ് മുറിയിൽ സൂക്ഷിക്കാനാണ് മാതാപിതാക്കൾ നിർദ്ദേശിച്ചിരുന്നത്. തുടക്കകാലങ്ങളിൽ ഈ നിർദ്ദേശം പാലിച്ചിരുന്നെങ്കിലും പിന്നീട് ക്ലാസിലും ഉപയോഗിച്ചിരുന്നതായാണ് വിവരം. ആദിത്യയും ബന്ധുക്കളായ മറ്റ് രണ്ട് പെൺകുട്ടികളും ഉറ്റ സുഹൃത്തായ സഹപാഠിയും അടങ്ങുന്ന ഒരു ഗ്രൂപ്പുണ്ടാക്കി ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. സഹപാഠിക്ക് ഒരു കൊറിയൻ യുവാവുമായി പ്രണയം ഉണ്ടായിരുന്നുവെന്നും ആ യുവാവിനെ താൻ ഓൺലൈനിൽ കണ്ടിട്ടുണ്ടെന്നും ബന്ധുക്കളായ കൂട്ടുകാരികളോട് ആദിത്യ പറഞ്ഞിരുന്നു. കൂടാതെ, എല്ലാം സുവർണചേച്ചിക്ക് അറിയാമെന്നും ആദിത്യ ഇവരോട് പറഞ്ഞിരുന്നുവത്രേ.
ആദിത്യയുടെ മരണത്തിനുശേഷം മാതാപിതാക്കൾ സുവർണ എന്ന പേരിലുള്ള അക്കൗണ്ട് പരിശോധിച്ചുവെങ്കിലും ചാറ്റിംഗ് ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഈ അക്കൗണ്ട് കാണാതെയുമായി. ഇൻസ്റ്റാഅക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകൾ ഉണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറയുന്നു. ആത്മ സുഹൃത്തായ സഹപാഠി ആദിത്യയുടെ മരണത്തിനുശേഷം സ്കൂളിൽ വരാതിരിക്കുകയും പഠനം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പോലീസിന്റെ ചോദ്യങ്ങൾക്കും മൗനമായിരുന്നു ഈ വിദ്യാർത്ഥിനിയുടെ മറുപടി.
കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആദിത്യയുടെ മരണം മുങ്ങിമരണം എന്ന് റിപ്പോർട്ട്.
ആദിത്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറൽ എസ്.പി കെ.എസ് സുദർശനൻ നിയോഗിച്ചു.
ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അദ്ധ്യാപകർ, സഹപാഠികൾ, ബന്ധുക്കളായ പെൺകുട്ടികൾ എന്നിവരിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |