SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

മൈറ്റി ഓസീസ് വീണ്ടും തോറ്റു; ലോകകപ്പില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കില്‍ മുന്‍ ചാമ്പ്യന്‍മാര്‍

Increase Font Size Decrease Font Size Print Page
aus-vs-sl

പള്ളിക്കെലേ (ശ്രീലങ്ക): ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങി ഓസ്‌ട്രേലിയ. പാത്തും നിസംഗയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ എട്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താകുന്നതിന്റെ വക്കിലാണ് മുന്‍ ചാമ്പ്യന്‍മാര്‍. നാളെ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വെ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഓസ്‌ട്രേലിയക്ക് നാട്ടിലേക്ക് മടങ്ങാം. അതേസമയം, തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ശ്രീലങ്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 181 റണ്‍സ് നേടിയപ്പോള്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലങ്ക വിജയം പിടിച്ചെടുത്തത്. 52 പന്തുകളില്‍ നിന്നാണ് നിസംഗ മൂന്നക്കം തികച്ചത്. പത്ത് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ലങ്കന്‍ ഓപ്പണറുടെ ഇന്നിംഗ്‌സ്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് ഓപ്പണര്‍ കുസാല്‍ പെരേരയുടെ വിക്കറ്റ് 1(3) പെട്ടെന്ന് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കുസാല്‍ മെന്‍ഡിസ് 51(38) - പാത്തും നിസംഗ സഖ്യം നേടിയ 97 റണ്‍സ് ലങ്കന്‍ ജയത്തിന് അടിത്തറയിട്ടു. പവന്‍ രത്‌നായകെ 28*(15) പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 10 ഓവറില്‍ 110ന് ഒന്ന് എന്ന നിലയില്‍ നിന്നാണ് 181 റണ്‍സിന് ഓള്‍ഔട്ടായത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 54(27), ട്രാവിസ് ഹെഡ് 56(29) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. 104 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ഈ തുടക്കം മുതലാക്കാന്‍ കഴിഞ്ഞില്ല. ജോഷ് ഇംഗ്ലിസ് 27(22), ഗ്ലെന്‍ മാക്‌സ്‌വെല്‍ 22(15) എന്നിവര്‍ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്.

കാമറൂണ്‍ ഗ്രീന്‍ 3(7), ടിം ഡേവിഡ് 6(5), മാര്‍ക്കസ് സ്റ്റോയിനിസ് 4(6) എന്നീ സൂപ്പര്‍താരങ്ങള്‍ ഓസീസ് നിരയില്‍ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ലെഗ് സ്പിന്നര്‍ ദുഷാന്‍ ഹേമന്ദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ, ദുനിത് വെല്ലാലഗെ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

TAGS: NEWS 360, SPORTS, SL VS AUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY