
തിരുവനന്തപുരം: പൊലീസിൽ ഇരുപത് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ദുരന്തനിവാരണ അതോറിറ്റിയിലെ കരാർ ജീവനക്കാർക്ക് 10 ശതമാനം വേതന വർദ്ധനവ് അനുവദിച്ചു. ഇതിനകം അനുവദിച്ച 5 ശതമാനം വർദ്ധനവിന് പുറമെയാണിത്. ഇപിഎഫ് ആനുകൂല്യങ്ങളും നൽകും.സംസ്ഥാന ഭവനനിർമ്മാണ ബോർഡിലെ പെൻഷൻ/കുടുംബ പെൻഷൻകാർക്ക് 11-ാം പെൻഷൻ പരിഷ്ക്കരണം അനിവദിച്ചു.
മറ്റ് തീരുമാനങ്ങൾ:
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ട പ്രീമിയം 687 രൂപയായി നിജപ്പെടുത്തിയ ഉത്തരവ് സാധൂകരിച്ചു.
ഐക്കോണസിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ, ബയോ കെമിസ്റ്റ് എന്നീ തസ്തികകള്‍ സൃഷ്ടിച്ച് സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തിയ ഉത്തരവ് സാധൂകരിച്ചു.
ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിക്ക് വേണ്ടി കൺസോഷ്യം ബാങ്കുകൾക്ക് സർക്കാർ നൽകിയ 50 കോടി രൂപയുടെ ഗ്യാരണ്ടി കാലാവധി ജനുവരി മുതൽ അഞ്ച് വർഷത്തേക്ക് ദീർഘിപ്പിച്ചു.
മാവൂർ, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾ ആരംഭിക്കും.
മാവൂർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 18 തസ്തികകളും, നേര്യമംഗലം,ചീമേനി,രാജാക്കാട് എന്നീ സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് എസ് ടി ഒ - 3, എ എസ് ടി ഒ -3, എസ് എഫ് ആർ ഒ - 4, എഫ് ആർ ഓ (ഡ്രൈവർ) - 1 എന്നീ തസ്തികകളും അനുവദിച്ചു. ആവശ്യം വരുന്ന തസ്തികകൾ പുനർവിന്യാസത്തിലൂടെ കണ്ടെത്തും.
കാലിക്കറ്റ് സർവകലാശാലയിൽ ഫോറൻസിക് സയൻസ് വകുപ്പിൽ രണ്ട് അസി. പ്രൊഫസർ തസ്തികകൾ സൃഷടിക്കും. രജിസ്ട്രാറുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.
അഞ്ചു വർഷത്തേക്ക് പ്രതിവർഷം 5,000 മെട്രിക് ടൺ ഈറ്റ സൗജന്യമായി വനം വകുപ്പിൽ നിന്ന് സ്റ്റേറ്റ് ബാംബു കോർപ്പറേഷന് അനുവദിക്കും. നിർദ്ധനരായ പരമ്പരാഗത ബാംബു തൊഴിലാളികൾക്ക് മാത്രയായി കരകൗശല ഉൽപ്പന്ന നിർമാണത്തിനായി ഈറ്റ വിതരണം ചെയ്യണമെന്ന വ്യവസ്ഥയോടെയാണിത്. 2025 നവംബർ മുതൽ 2030 ഒക്ടോബർ വരെയാണ് കാലാവധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |