മേപ്പാടി: പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസകേന്ദ്രത്തിലെ അധിക ഭൂമിയിൽ അതി ദരിദ്ര കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള നീക്കം ദുരന്തബാധിതർ തടഞ്ഞു. പുനരധിവാസകേന്ദ്രത്തിൽ വാഗ്ദാനം ചെയ്ത മറ്റ് സൗകര്യങ്ങൾ ഒരുക്കാത്തതിലും വീടുകൾ ചോർന്നൊലിക്കുന്നതിലും പ്രതിഷേധിച്ചാണ് ദുരന്തബാധിതർ തടഞ്ഞത്. സ്വകാര്യ മാദ്ധ്യമ സ്ഥാപനം സൗജന്യമായി നൽകിയ ഭൂമിയിലാണ് 60 കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുള്ളത്. ഇവിടെ രണ്ട് ഏക്കർ ഭൂമി അധികമായി ഉണ്ട്. സാംസ്‌കാരിക നിലയം ഉൾപ്പെടെ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്ഥലത്താണ് അതി ദരിദ്രക്കായി വീട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകളുടെ ചോർച്ചയടക്കം പരിഹരിക്കണമെന്ന ആവശ്യം പലവട്ടം അധികൃതരുടെ മുൻപിൽ എത്തിച്ചെങ്കിലും നടപ്പായിട്ടില്ല. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
2019 ഓഗസ്റ്റ് എട്ടിന് പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 100 ലേറെ വീടുകളാണ് തകർന്നത്. 17പേർ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ 25 ഓളം കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകൾ മറ്റു സ്ഥലങ്ങളിൽ വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. അന്നത്തെ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. ഒരു വർഷത്തിനുള്ളിൽ തന്നെ വീടുകൾ ചോർനൊലിക്കാൻ തുടങ്ങി.
പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ടി സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
അറ്റകുറ്റപ്പണികൾ നടത്താൻ കഴിയില്ലെന്നാണ് വിദഗ്ധർ റിപ്പോർട്ട് നൽകിയത്.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ പകുതിപോലും തങ്ങളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ല എന്നാണ് പുത്തുമല ദുരന്തബാധിതർക്ക് പറയാനുള്ളത്. അതി ദരിദ്രരെ പുനരധിവസിപ്പിക്കുന്നതിൽ തങ്ങൾ എതിരല്ല. എന്നാൽ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ അനുവദിക്കില്ലെന്നാണ് ഇവർ പറയുന്നത്. പൂത്തുമല ദുരന്തബാധിതരിൽ പല കുടുംബങ്ങളെയും ഇതുവരെയും പുനരധിവസിപ്പിച്ചില്ല. അതിനാൽ തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ദുരന്തബാധിതർ പറയുന്നു.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രതിഷേധക്കാരുമായി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |