കോഴിക്കോട്: മെഡി. കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ആശുപത്രിയുടെ പ്രവർത്തനം താറുമാറായി. വിദഗ്ദ്ധ ചികിത്സ തേടി ഇതര ജില്ലകളിൽ നിന്നടക്കം എത്തുന്ന നൂറുകണക്കിന് രോഗികൾ ദിവസവും നിരാശരായി മടങ്ങുകയാണ്. ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആരോഗ്യവകുപ്പിന്റെ നിലപാടിനെതിരെ സമരം ശക്തമാക്കാ നാണ് ഡോക്ടർമാരുടെ തീരുമാനം. അനിശ്ചിതകാല ഒ.പി, അദ്ധ്യാപന ബഹിഷ്‌കരണത്തോടൊപ്പം ഇന്നലെ മുതൽ ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. ഒ.പിയിൽ പി.ജി വിദ്യാർത്ഥികളാണ് രോഗികളെ പരിശോധിക്കുന്നത്. സീനിയർ ഡോക്ടർമാരില്ലാത്തതിനാൽ വിദഗ്ദ്ധ പരിശോധന വേണ്ട രോഗികളെ തുടർ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതോടെ രോഗം മൂർച്ഛിക്കുമോയെന്ന ഭയത്തിൽ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 26 മുതൽ അനിശ്ചിത കാലത്തേക്ക് പരീക്ഷാ ജോലികൾ ഉൾപ്പെടെ ബഹിഷ്‌കരിക്കുമെന്നാണ് ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, ഐ.പി, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധക്കാർ ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇത്തരം സേവനങ്ങളും നിലച്ചേക്കും. ഇന്നലെ മെഡിക്കൽ കോളേജിൽ 10ന് തഴെ മാത്രം ശസ്ത്രക്രിയകളാണ് നടന്നത്.
ശസ്ത്രക്രിയകൾ മുടങ്ങുന്നത് സർക്കാർ
പിടിവാശി മൂലം : കെ.ജി.എം.സി.ടിഎ
സർക്കാർ ഇടപെട്ട് ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുക്കണമെന്ന് കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. മറ്റെല്ലാ സംസ്ഥാന സർക്കാരുകളും ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക നൽകുവാൻ ഉത്തരവായിക്കഴിഞ്ഞു. കൊവിഡ് സമയത്തുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയാണ്. പതിനാറാം തിയതി മുതലുള്ള ഒ.പി ബഹിഷ്‌കരണത്തിന്റെ നോട്ടീസ് നേരത്തെ തന്നെ നൽകിയിട്ടുണ്ടായിരുന്നെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു. നിലവിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്‌കരിച്ചതും സർക്കാരിന്റെ അനാവശ്യ പിടിവാശിമൂലമാണെ ന്ന് സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.