
കണ്ണൂർ:പക്ഷിപ്പനി ആശങ്കയിലേക്ക് പായം പഞ്ചായത്തിലെ കോണ്ടമ്പ്രയിൽ പ്രദേശവും. പായം പഞ്ചായത്തിലുൾപ്പെട്ട എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീണ്ടും കാക്കകളെ ചത്ത നിലയിൽ കോണ്ടമ്പ്രയിൽ ഭാഗത്ത് കണ്ടെത്തിയത്.ഇതോടെ വീണ്ടും ആശങ്കയുടെ വക്കിലാണ് പ്രദേശവാസികൾ.നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് മുൻകരുതലുകൾ വേണമെന്ന് സ്ഥലം സന്ദർശിച്ച ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ രണ്ടിടങ്ങളിലായാണ് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുൻപാണ് എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തത്. രണ്ട് ആഴ്ച മുൻപ് മാടത്തിൽ മേഖലയിലും കാക്കകൾ വ്യാപകമായി ചത്തിരുന്നു.എടക്കാനത്ത് നിന്നും എടുത്ത കാക്കകളുടെ ശരീരാവിഷ്ടം ബെംഗളൂരുവിലെ വൈറോളജി ലാബിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് എടക്കാനം ഗ്രാമത്തിന്റെ പരിധിയിലുള്ള തൊട്ടടുത്ത പ്രദേശമാണ് കോണ്ടമ്പ്ര.തൊട്ടടുത്തുള്ള മാലൂരിലും കാക്കകൾ ചത്തു വീണിരുന്നു.എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് അറിയിച്ചിട്ടും സമയബന്ധിതമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന വിമർശനം ഉയർന്നിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് പരിശോധന നടത്തി ജനങ്ങളെ ബോധവത്കരിച്ചെങ്കിലും മൃഗസംരക്ഷണ വകുപ്പ് എത്താൻ വൈകിയെന്ന പരാതി ഉയർന്നു.
നടപടിക്ക് നിർദ്ദേശിച്ച് കളക്ടർ
എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർക്കും കളക്ടർ നിർദേശം നൽകിയിരുന്നു. രോഗ ബാധയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജനങ്ങളിൽ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോർട്ട് ചെയ്യുന്നത് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിനും നിർദേശം നൽകി. രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാൽ പ്രഭവ കേന്ദ്രം കണ്ടെത്തിയിട്ടില്ല.ചത്ത പക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കാൽസ്യം കാർബണേറ്റ് ഇട്ടാണ് പൊതുജനാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ചത്.
മുൻകരുതൽ വേണമെന്ന് നാട്ടുകാർ
നിലവിലെ സാഹചര്യത്തിൽ കോണ്ടമ്പ്രയിൽ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പരിശോധന നടത്തി ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്ത് പ്രാഥമികമായി ബോധവത്ക്കരണം നടത്തിയിട്ടുണ്ടെന്നും വിശദമായി ബോധവത്ക്കരണം നടത്തുമെന്നും മൃഗസംരക്ഷണ വകുപ്പിനു വിവരം കൈമാറിയിട്ടുണ്ടെന്നും വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി.കുറ്റിയാനി പറഞ്ഞു.
ഏവിയൻ ഇൻഫ്ലുവൻസ
വൈറസ് (പ്രത്യേകിച്ച് H5N1) മൂലം പക്ഷികളിൽ ഉണ്ടാകുന്ന അതിതീവ്ര പകർച്ചവ്യാധിയാണ് പക്ഷിപ്പനി. രോഗബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഇത് പടരുന്നു. അപൂർവ്വമായി മനുഷ്യരിലേക്കും പകരാൻ സാദ്ധ്യതയുള്ളതിനാൽ, രോഗം സ്ഥിരീകരിച്ചാൽ പക്ഷികളെ കൊന്നൊടുക്കി (culling) സുരക്ഷിതമായി സംസ്കരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.