
കോട്ടയം : കൊടുംചൂടിൽ ജില്ല വെന്തുരുകയാണ്. താപനില 40 ലെത്തുമോയെന്നാണ് ആശങ്ക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്തായിരുന്നു. ഈ വർഷം രണ്ടുതവണ പകൽ താപനില 37 ഡിഗ്രിയായി ഉയർന്നു. ഈ വർഷത്തെ റെക്കാഡാണിത്. സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ 2.6 ഡിഗ്രി കൂടുതലാണ് അന്ന് അനുഭവപ്പെട്ട താപനില. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ പെയ്ത മഴ ജില്ല മുഴുവൻ പെയ്യുമോയെന്ന കാത്തിരിപ്പാണ് എവിടെയും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 114 ശതമാനം അധികമായിരുന്നു വേനൽ മഴ. പിന്നാലെ, കാലവർഷക്കാലത്തിൽ മഴ നാലു ശതമാനം കുറഞ്ഞു. പിന്നാലെ തുലാവർഷവും ഇത്തവണ ദുർബലമായിരുന്നു. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ പെയ്ത മഴയുടെ അളവ് 15.3 മില്ലീമീറ്ററാണ്. പ്രതീക്ഷിച്ചതിനേക്കാൾ 38 ശതമാനം കുറവ്.
വാടരുതേ ആരോഗ്യം, ശ്രദ്ധിക്കാം
വേനൽ ശക്തിപ്രാപിച്ചതോടെ രോഗങ്ങളുടെ കാഠിന്യവും കൂടിവരികയാണ്. തലവേദന, ചർമ്മത്തിലെ ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ശക്തമായ വെയിലുള്ളപ്പോൾ കഴിവതും പുറത്തിറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് ഗ്രീൻ ടീ ശീലമാക്കാം.
ഇവരുടെ കാര്യം കഷ്ടം
ട്രാഫിക് നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകളുടയും , പൊലീസുകാരുടെ കാര്യമാണ് കഷ്ടം. വെയിലേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും കനത്തചൂടിൽ ശരീരം വിയർത്തൊലിക്കുകയാണ്. ഹോട്ടലുകൾക്ക് മുന്നിലെ സെക്യൂരിറ്റിമാർ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലെ ജീവനക്കാർ തുടങ്ങിയവരും വലയുകയാണ്.
പ്രതീക്ഷയോടെ കർഷകർ
മഴ പെയ്താൽ കൃഷി രീതികൾ മാറ്റിത്തുടങ്ങാമെന്ന് കർഷകർ
ഇപ്പോൾ മഴ പെയ്താൽ കുംഭഭരണി നാളിൽ ചേന നടാനാകും
മഴ പെയ്ത് മണ്ണ് ആഴത്തിൽ നനഞ്ഞാൽ കപ്പയ്ക്കും ഗുണം
താപനില 37 ഡിഗ്രി
''മഴ ശക്തമാകുംവരെ ഈ ചൂട് തുടരും. അന്തരീക്ഷത്തിലെ ഈർപ്പമാണ് ആർദ്രതയ്ക്ക് കാരണം.
ശാസ്ത്ര നിരീക്ഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |