
തിരുവനന്തപുരം: ഓൺലൈൻ മുഖേന മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 24വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 19വരെ 50300 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. എട്ടാമത് തവണയാണ് ഇപ്രകാരം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതെന്നും ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻവിഹിതം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
മുന്‍ഗണനാപട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രർ ഉൾപ്പെടുന്ന 8531 കുടുംബങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണാജനകമായ വാർത്തകൾ തള്ളിക്കളയണമെന്നും അദ്ദേഹം അറിയിച്ചു. തുടർച്ചയായി മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം അർഹരല്ലെന്ന് കാണുന്ന പക്ഷം അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരം മാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ.
പ്രസ്തുത ഒഴിവിലേക്ക് അർഹരായവരെ ഉൾപ്പെടുത്തുകയും ചെയ്തു വരുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കുന്ന കാർഡുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പുവരുത്തുവാൻ കൂടിയാണ്. ഈ സർക്കാർ കാലയളവിൽ 58487 AAY കാർഡുകളും 545348 PHH കാർഡുകളുമായി ആകെ 603845 കാർഡുകൾ തരം മാറ്റി അനുവദിച്ചിട്ടുണ്ട്. വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ അനർഹരെ കണ്ടെത്തിയാണ് ഒഴിവുകളിലേക്ക് യഥാസമയം അപേക്ഷ ക്ഷണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |