
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന്റെ ഫുട്ബോർഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യാത്രക്കാരൻ കണ്ടക്ടറെ കടിച്ച് പരിക്കേല്പിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മുഖത്തല വസന്തഭവനിൽ വിനുവിന് (41) ആക്രമണത്തിൽ ഇടത് പുരികത്തിന് മുകളിൽ പരിക്കേറ്റു. സംഭവത്തിൽ ഇരവിപുരം പവിത്രം നഗർ ഇടംകുന്നേൽ ലക്ഷം വീട്ടിൽ അരുണിനെ (28) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 11.05 ഓടെ കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലായിരുന്നു സംഭവം. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്ന് കയറിയ പ്രതി യാത്രക്കാർക്ക് കയറാനും ഇറങ്ങാനും തടസമായി ഫുട്ബോർഡിൽ നിന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കണ്ടക്ടർ ആവശ്യപ്പെട്ടിട്ടും ബസിലെ തിരക്ക് ചൂണ്ടിക്കാട്ടി അരുൺ പടിയിൽതന്നെ നിന്നു. എന്നാൽ കേരളപുരത്തെത്തിയപ്പോൾ ബസിലെ തിരക്ക് കുറഞ്ഞതോടെ കണ്ടക്ടർ വീണ്ടും ഇയാളോട് ഫുട്ബോർഡിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി കണ്ടക്ടറുടെ മുഖത്ത് കടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് കണ്ടക്ടറെ രക്ഷിച്ചത്. ഇതോടെ, ബസ് കുണ്ടറ സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനെ ഏല്പിച്ചു. വിനു കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും ചികിത്സതേടി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |